കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം ;ദൃക്സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും തെളിവുകൾ കെട്ടിച്ചമച്ചതെന്നും പ്രതിഭാഗം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ലഭിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ജോധ്പൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്ചു. ദൃക്സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷികപരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും വാദമുയര്‍ന്നു. ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.
അതിനിടെ, സൽമാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന ജഡ്ജി ഉൾപ്പെടെ 87 പേരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. സൽമാൻ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാര്‍ ഖാത്രി, വാദം കേള്‍ക്കുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാന്‍ ഹൈക്കോടതി പുറത്തിറക്കി. രാജസ്ഥാനില്‍ സാധാരന ഏപ്രില്‍ 15 നുശേഷമാണു ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണെന്നു റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha






















