ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തുന്നു ; അവളെ പോലെ ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം എന്നാലും അവള്‍ക്കുവേണ്ടി ഞാന്‍ പോരാടും...

കത്വ പീഡനക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ അഭിഭാഷകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. താനും പീഡനത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ് നടത്തുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ് എതിരാളികൾ ചെയ്യുന്നതെന്ന് അവർ വ്യക്തമാക്കുന്നു. കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അവർ അനുവദിക്കില്ലെന്നും ഒറ്റപ്പെടുത്തുകയാണെന്നും, ഇത് എങ്ങിനെ അതീജീവിക്കണമെന്ന് തനിക്ക് അറിയില്ലെന്നുമാണ് അഭിഭാഷക പറയുന്നത്.
താനും ഭീതിയിലാണ് ജീവിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഹൈന്ദവ സംഘടനകലുടെ ഭീഷണിയുണ്ട്. ഇരയ്ക്കു വേണ്ടി വാദിക്കുന്നതില്‍ തന്നെ ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നുണ്ട്. സാമൂഹ്യമായി ഒറ്റപ്പെടുത്തി.
എനിക്കറിയില്ല, ഒരു പക്ഷേ, ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പോലും അനുവദിച്ചേക്കില്ല, സുപ്രീം കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കും. എന്തു തന്നെ വന്നാലും ആ പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കും അവള്‍ക്ക് നീതി ലഭിക്കണം.
മുൻപ് സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ഒരു സംഘം അഭിഭാഷകര്‍ പൊലീസിനെ തടഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് സുപ്രീം കോടതി വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. കത്തുവ പ്രാദേശിക ലോയേഴ്‌സ് അസോസിയേഷന്‍, ജമ്മു ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷന്‍, കശ്മീര്‍ ലോയേഴ്‌സ് അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയോട് വിശദീകരണം തേടിയിട്ടുണ്ട്.
കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നടക്കും. കേസില്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിനെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരെയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ നിയോഗിച്ചിട്ടുള്ളത്. ഹിന്ദു- മുസ്ലീം വര്‍ഗീയ പ്രശ്‌നമായി കേസ് വളരാന്‍ സാധ്യതയുള്ളതിനാലാണ് രണ്ടുവിഭാഗത്തിലും പെടാത്ത രണ്ടുപേരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























