റെസ്റ്റോറന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെക്കൊണ്ട് ബാർ ഉദ്ഘാടനം ചെയ്യിപ്പിച്ച നൈറ്റ് ക്ലബ് ഉടമകൾക്കെതിരെ നടപടി എടുക്കണമെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ്

റെസ്റ്റോറന്റ് ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ബാർ ഉദ്ഘാടനം ചെയ്യിപ്പിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്ത്. താന്‍ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പൊലീസിന് കത്തയച്ചു. തെറ്റിദ്ധരിപ്പിച്ചാണ് തന്നെ നൈറ്റ് ക്ലബ്ബ് ഉദ്ഘാടനത്തിന് കൊണ്ടുപോയതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ട തിരക്കിലായതിനാല്‍ താന്‍ രണ്ട്- മൂന്ന് മിനുട്ടിനുള്ളില്‍ റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അത് റെസ്റ്റോറന്റല്ല നൈറ്റ് ക്ലബ്ബാണ് എന്ന് തിരിച്ചറിഞ്ഞത്. അത് മദ്യശാലയാണെന്നും ചിലര്‍ പറഞ്ഞറിയാന്‍ കഴിഞ്ഞു. ഇതേതുടര്‍ന്ന് താന്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഉടമസ്ഥര്‍ അത് കാണിച്ചു തന്നില്ല. അതിനര്‍ഥം എല്ലാകാര്യങ്ങളും അവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കുകയായിരുന്നു എന്നാണ്.
സ്വന്തം മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകന്‍ രാജന്‍ സിങ് ചൗഹാന്‍ ലക്നോ അലിഗഞ്ചിലെ റസ്റ്ററന്റ് ഉത്‌ഘാടനത്തിനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്. റെസ്റ്റോറന്റ് ഉടമകളായ സുമിത് സിങ്ങും അമിത് ഗുപ്തയും ഉദ്ഘാടനത്തിന് താന്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചതായി രാജന്‍ സിങ് ചൗഹാന്‍ തന്നോട് പറഞ്ഞു.
തന്റെ പവിത്രമായ പ്രതിഛായക്ക് കളങ്കം വരുത്തുന്നതായിരുന്നതാണ് ഇൗ സംഭവം. റസ്റ്ററന്റ് എന്ന വ്യാജേന നടത്തുന്ന ഇൗ ബാറിനെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും. നിയമപരമായി എന്തെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ ഇവിടെ നടന്നിട്ടുണ്ടെങ്കില്‍ ഈ സ്ഥാപനം അടച്ചു പൂട്ടണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























