ആര്‍എസ്എസ് പരിപാടിയെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്ന് പ്രണബ് മുഖര്‍ജി: കോണ്‍ഗ്രസില്‍നിന്നു വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണം

നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്ത്. വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്നാണ് പ്രണബ് പറഞ്ഞത്. കോണ്‍ഗ്രസില്‍നിന്നു വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണു ഇത്തരത്തിലൊരു വിശദീകരണം.
'എനിക്കെന്താണോ പറയാനുള്ളത് അതു നാഗ്പുരില്‍ പറയും. ഒരുപാടു കത്തുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട്. ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല' പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിഷയത്തിനു രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നും നേരത്തേ പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയസംഹിതയുടെ അപകടം ബോധ്യപ്പെടുത്തണമെന്ന് പി.ചിദംബരം പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ ഇതിലും നല്ല വേദി ലഭിക്കില്ലെന്നു സുശീല്‍കുമാര്‍ ഷിന്‍ഡെയും പാര്‍ട്ടി പ്രണബില്‍ വിശ്വാസമര്‍പ്പിക്കണമെന്നു സല്‍മാന്‍ ഖുര്‍ഷിദും അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയായിരുന്ന വേളയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഒന്നിലേറെ തവണ പ്രണബ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു പാര്‍ട്ടിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സ്വയംസേവകര്‍ക്കുള്ള പരിശീലനത്തിന്റെ (സംഘ് ശിക്ഷാ വര്‍ഗ്) സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണമാണു പ്രണബ് സ്വീകരിച്ചത്. ആര്‍എസ്എസ് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ പോലെയല്ല, ദേശീയവാദികളുടെ സംഘടനയാണ്. രാഷ്ട്രീയ തൊട്ടുകൂടായ്മ നല്ലതല്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
മഹാത്മാ ഗാന്ധി, ജയ്പ്രകാശ് നാരായണ്‍ തുടങ്ങിയവര്‍ ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 1963ലെ റിപ്പബ്ലിക് ദിന പരേഡിന് ആര്‍എസ്എസ് പ്രവര്‍ത്തകരെ മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ക്ഷണിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് വക്താവ് നരീന്ദര്‍ ഠാക്കുര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























