നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണം ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശശിതരൂർ

സുനന്ദ പുഷ്കറിന്റെ ആത്മഹത്യ കേസില്‍ നേരിട്ട് ഹാജരാക്കുന്നതില്‍ ഇളവ് തേടി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കും. തരൂരിനെതിരായ കുറ്റപത്രം പട്യാല ഹൗസ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ നടത്താന്‍ മാത്രം തെളിവുകളുണ്ടെന്നു നിരീക്ഷിച്ച കോടതി, ജൂലൈ ഏഴിന് തരൂര്‍ ഹാജരാവണമെന്നും ആവശ്യപ്പെട്ടു.
സുനന്ദ പുഷകറിന്റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയും സുനന്ദയുടെ ഭര്‍ത്താവ് തരൂരിനെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയും ദില്ലി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് ഫയലില്‍ സ്വീകരിക്കുന്നതായി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വിചാരണാ നടപടികള്‍ ആരംഭിക്കാനായി തരൂരിന് കോടതി സമന്‍സ് അയച്ചു. ജൂലൈ ഏഴാം തീയതി തരൂര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം.
അതേസമയം, കേസില്‍ കക്ഷി ചേരാന്‍ സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. കേസ് അന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകള്‍ കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ അപേക്ഷയിലെ ആവശ്യം. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ തരൂരിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്താനാകുമെന്നാണ് വാദം. റിപ്പോര്‍ട്ട് ആഭ്യന്തര പരിശോധനയ്ക്ക് വേണ്ടിയാണെന്നും കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ അപേക്ഷയില്‍ നോട്ടീസ് അയച്ച കോടതി അടുത്ത തവണ കേസ് പരിഗണിക്കും മുന്‍പ് മറുപടി ഫയല്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha


























