പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയുടെ സ്ഥിതി വളരെ മോശം; തുറന്നടിച്ച് അൽഫോൻസ് കണ്ണന്താനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയുടെ അവസ്ഥ വളരെ മോശമാണെന്ന് തുറന്നടിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം.ഇന്നലെ വാരാണസിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് കണ്ണന്താനം ഇപ്രകാരം പറഞ്ഞത്. വാരാണസിയിലെ മാലിന്യം നിറഞ്ഞ അന്തരീക്ഷം ആശങ്കയുളവാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ തടസ്സം നിറഞ്ഞ വാഹനഗതാഗതവും പരാമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല.
വാരാണസിയിലെ ഇടുങ്ങിയ റോഡുകള്‍ ഗതാഗത തടസ്സത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം നഗരം മാലിന്യങ്ങള്‍ നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ നഗരം ശുചിയാക്കാന്‍ നമ്മള്‍ക്ക് ബാധ്യതയുള്ളതായും അഭിപ്രായപ്പെട്ടു. ഗതാഗത തടസ്സവും മലിനീകരണവുമാണ് വാരാണസിയില്‍ ടൂറിസം സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന മുഖ്യ ഘടകങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഗംഗാനദിയെപ്പറ്റിയും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. പ്രാര്‍ത്ഥനാവേളയില്‍ പാല്‍, പുഷ്പങ്ങള്‍ മുതലായവ ഗംഗയില്‍ ഇടുന്നതുമൂലം ഗംഗാനദി കൂടുതല്‍ മലിനമാവുമെന്ന് അദ്ദേഹം പറയുകയുണ്ടായി. അതേസമയം, ഗംഗാനദിയുടെ ശുചീകരണത്തിനായി സര്‍ക്കാര്‍ 3 മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മുഖം രക്ഷിക്കാനായി പാര്‍ട്ടിയുടെ വക്താക്കളും രംഗത്തെത്തി. ബിഎസ്പി, എസ്പി സര്‍ക്കാരുകളുടെ കാലത്ത് ഉത്തര്‍ പ്രദേശില്‍ വികസനം നിലച്ചിരിക്കുകയായിരുന്നു എന്നും ഇപ്പോള്‍ ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വാരാണസിയുടെ വികസനം ലക്ഷ്യമിട്ട് വളരെയേറെ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും ബിജെപി നേതാവ് രാകേഷ് ത്രിപാഠി പറഞ്ഞു.
അതേസമയം ഭരണത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് വാരാണസിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ എന്ന് സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് ജൂഹി സിംഗ് പറഞ്ഞു. സബര്‍മതി മാലിന്യമുക്തമാക്കാമെങ്കില്‍ ഗംഗയേയും മാലിന്യ വിമുക്തമാക്കാമെന്ന് തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി പറഞ്ഞതും അവര്‍ ഓര്‍മ്മപ്പെടുത്തി.
റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ മലിനീകരണത്തില്‍ മൂന്നാം സ്ഥാനത്താണ് വാരാണസിയുടെ സ്ഥാനം. മലിനീകരണത്തില്‍ ഒന്നാമത് നില്‍ക്കുന്നത് കാണ്‍പൂരും രണ്ടാമത് ഫരിദാബാദുമാണ്.
അതേസമയം, ഭരണകക്ഷിയുടെതന്നെ ഒരു മന്ത്രി സത്യാവസ്ഥ വിളിച്ചു പറഞ്ഞത് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുക്കിയിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ൦ വിഷയം അവസരോചിതമായി വിനിയോഗിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























