തപാല്‍ സമരം വിജയം കണ്ടു... ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമുന്നേറ്റത്തിനു മുന്നില്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. മൂന്നു ലക്ഷത്തിലേറെ ഗ്രാമീണ്‍ ഡാക് സേവകമാര്‍ (ജിഡിഎസ്) വേതന വര്‍ധന ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി നടത്തിയ പണിമുടക്ക് വിജയം. ജിഡിഎസ് വേതന പരിഷ്‌കരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കേന്ദ്രം നിയോഗിച്ച കമലേശ്ചന്ദ്ര കമ്മിറ്റി ശുപാര്‍ശ അടിസ്ഥാനത്തിലുള്ള വേതന വര്‍ധന അനുവദിക്കും. വേതനത്തില്‍ 56 ശതമാനത്തോളം വര്‍ധനയുണ്ടാകും. ഇതോടെ, എന്‍എഫ്പിഇ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ തുടര്‍ന്നുവന്ന പണിമുടക്ക് പിന്‍വലിച്ചു. ജിഡിഎസ് വേതന പരിഷ്‌കരണം കേന്ദ്രസര്‍ക്കാരിന് 2018-19 വര്‍ഷത്തില്‍ 1257.75 കോടി രൂപയുടെ ബാധ്യത വരുത്തുമെന്ന് വാര്‍ത്താവിനിമയ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.
രാജ്യത്തെ തപാല്‍ മേഖല ഒന്നടങ്കം സ്തംഭിച്ചതോടെ പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രത്തിനു മറ്റു വഴിയില്ലായിരുന്നു. നിയമാനുസൃതമുള്ള വേതന പരിഷ്‌കരണം നടപ്പാക്കിയെങ്കിലും ജിഡിഎസുകാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചില്ല. കേന്ദ്ര ജീവനക്കാര്‍ക്കായി ഏഴാം ശമ്പള കമീഷനെ നിയമിച്ച ഘട്ടത്തിലാണ് ജിഡിഎസ് വേതന പരിഷ്‌കരണത്തിനായി പോസ്റ്റല്‍ ബോര്‍ഡ് മുന്‍ അംഗം കമലേശ് ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.
2016 നവംബര്‍ 24ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേന്ദ്രം നടപ്പാക്കാതെ ജിഡിഎസ് യൂണിയനുകള്‍ പലവട്ടം തപാല്‍ വകുപ്പിന് അപേക്ഷ നല്‍കിയിട്ടും പരിഗണിച്ചില്ല. കഴിഞ്ഞ മാസം 22ന് ജീവനക്കാര്‍ സമരം തുടങ്ങി. തുടക്കത്തില്‍ ജിഡിഎസുകാര്‍ക്കൊപ്പം സ്ഥിരം ജീവനക്കാരും പണിമുടക്കില്‍ പങ്കുചേര്‍ന്നു. ഗ്രാമീണ മേഖലയില്‍ തപാല്‍ സേവനം പൂര്‍ണമായി സ്തംഭിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പണിമുടക്കിന് പിന്തുണയുമായി രംഗത്തുവന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. പണിമുടക്കില്‍ പങ്കെടുത്ത തപാല്‍ ജീവനക്കാരെ കേന്ദ്ര ജീവനക്കാരുടെയും തൊഴിലാളികളുടെയും കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍ അഭിവാദ്യം ചെയ്തു
https://www.facebook.com/Malayalivartha



























