എട്ടു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നൽകിയിരുന്നത് വീര്യം കൂടിയ മയക്ക് മരുന്നും പ്രാദേശിക ലഹരിയും ; ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടത് ദിവസങ്ങളോളം ; കത്വ പെൺകുട്ടി മരിക്കുന്നതിനു മുമ്പ് കോമയിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കത്വ പീഡനകേസിൽ പെൺകുട്ടിയുടെ മരണകാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത്. എട്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിക്ക് നൽകിയിരുന്നത് വീര്യം കൂടിയ മയക്ക് മരുന്നും പ്രാദേശിക ലഹരിയുമെന്ന് റിപ്പോർട്ട്. കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. മരിക്കുന്നതിനു മുമ്പ് കോമയിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തോടെ മാത്രം മാനസിക രോഗികള്‍ക്ക് നല്‍കുന്ന ക്ലോണാസെപാം എന്ന വീര്യം കൂടിയ മരുന്നും പ്രാദേശികമായി ഉപയോഗിക്കുന്ന കഞ്ചാവിന് തുല്ല്യമായ മന്നാറും കൂടിയ അളവില്‍ കുട്ടിക്ക് നല്‍കിയിരുന്നു.ഇക്കാരണത്താൽ കുട്ടി കോമയിലാകുകയായിരുന്നു. തുടർന്ന് അഞ്ച് ദിവസത്തോളം കുട്ടി അതി ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയാകുകയായിരുന്നു.
കഴിഞ്ഞ ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തില്‍ വച്ച് മയക്കുമരുന്നും ലഹരിയും നല്‍കി അബോധവാസ്ഥയിലാക്കി കൂട്ടമായി ബലാല്‍സംഗം ചെയ്തത്. ജനുവരി 14ന് ക്ഷേത്രത്തിലെ പൂജാരിയും കേസിലെ ഒന്നാം പ്രതിയുമായ സഞ്ജിറാം കൊന്ന് കാട്ടില്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം ജനുവരി 17നാണ് കണ്ടെത്തിയത്.
പെൺകുട്ടി അതിക്രമത്തിന് ഇരയായ ദേവസ്ഥാനത്ത് നിന്ന് കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് എന്ന് തെളിഞ്ഞിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഡിഎൻഎ പരിശോധനയിൽ പ്രതികളുടേത് എന്ന് വ്യക്തമായതായി ഫോറൻസിക് റിപ്പോര്‍ട്ട് . പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേതാണെന്ന് പരിശോധയിൽ തെളിഞ്ഞു. പതിനാല് തെളിവുകളാണ് പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചത്.
https://www.facebook.com/Malayalivartha






















