അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

തമിഴ്‌നാട്ടിലെ 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജൂണ്‍ 27നാണ് ഹരജികള്‍ പരിഗണിക്കുക.
കേസില്‍ ജൂണ്‍ 14ന് മദ്രാസ് ഹൈകോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. തമിഴ്‌നാട് നിയമസഭയില്‍ ടി.ടി.വി. ദിനകരനെ പിന്തുണച്ച 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തായിരുന്നു ഹരജി. എന്നാല്‍, സ്പീക്കറുടെ നടപടി ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ശരിവെച്ചു.
നിയമസഭ സ്പീക്കറുടെ ഉത്തരവില്‍ ജുഡീഷ്യറിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും നിയമവിരുദ്ധമായി സ്പീക്കര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഏതെങ്കിലും വിദ്വേഷത്തിന്റെ പേരില്‍ സ്പീക്കര്‍ നടപടിയെടുത്തതായി കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിധിച്ചത്. അതേസമയം, സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു രണ്ടാമത്തെ ജസ്റ്റിസ് എം. സുന്ദരന്റെ വിധി. ഗവര്‍ണര്‍ക്ക് 19 എം.എല്‍.എമാരാണ് പരാതി നല്‍കിയത്.
എന്നാല്‍, 18 എം.എല്‍.എമാര്‍ക്കെതിരെ മാത്രമാണ് സ്പീക്കര്‍ നടപടിയെടുത്തതെന്നും ജസ്റ്റിസ് സുന്ദര്‍ ചൂണ്ടിക്കാട്ടി. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത തീര്‍പ്പുണ്ടായ നിലയില്‍ മൂന്നാമത്തെ ജഡ്ജിക്ക് കേസ് കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അറിയിച്ചിരുന്നു. ഭിന്നവിധിയെ തുടര്‍ന്നാണ് എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശശികല, ദിനകരന്‍ എന്നിവരെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ 18 എം.എല്‍.എമാര്‍ 2017 ആഗസ്റ്റില്‍ അന്നത്തെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും പിന്തുണ പിന്‍വലിക്കുന്നതായും കത്ത് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ 18 എം.എല്‍.എമാരും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബര്‍ 18ന് സ്പീക്കര്‍ അയോഗ്യത കല്‍പിച്ച് ഉത്തരവിട്ടത്. തുടര്‍ന്ന് നടപടിക്ക് വിധേയരായ എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























