വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോറം തള്ളിക്കളഞ്ഞെന്ന് ആരോപണം; കോളേജ് പ്രൊഫസർക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ കരിഓയിൽ പ്രയോഗം

ഗുജറാത്തിൽ കോളേജ് പ്രൊഫസർക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂരത. ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ്മ കച്ച് യുണിവേഴ്‌സിറ്റിയിലായിരുന്നു സംഭവം. ക്ലാസ്സെടുക്കുകയായിരുന്ന അസോസിയേറ്റ് പ്രഫസറും കെമിസ്ട്രി ഡിപാര്‍ട്‌മെന്റിന്റെ തലവനും സ്റ്റുഡന്റ്‌സ് ഇലക്ഷന്‍ കോര്‍ഡിനേറ്ററുമായ ഗിരിന്‍ ബാക്‌സിനെ ക്ലാസ്സിൽ നിന്നും വലിച്ചിറക്കി പ്രവർത്തകർ മുഖത്ത് കരി ഓയിൽ ഒഴിക്കുകയായിരുന്നു.
ജൂലായ് ഇരുപത്തി രണ്ടാം തീയതി നടക്കാനിരിക്കുന്ന യൂണിവേഴ്‌സിറ്റി ഇലക്ഷനിലേക്കുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫാറങ്ങളില്‍ നിന്നും എബിവിപിയുടെ മാത്രം ഫാറം തള്ളിക്കളഞ്ഞു എന്നാണാരോപിച്ചാണ് അധ്യാപകന് നേരെ ഇവർ ആക്രമണം നടത്തിയത്.
നിയമമനുസരിച്ച് എല്ലാ ഫോറങ്ങളും തള്ളിക്കളയുകയും സംഭവത്തെപ്പറ്റി സംസാരിക്കാന്‍ വിദ്യാർത്ഥി സംഘടനകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത എ ബി വി പി പ്രവര്‍ത്തകര്‍ പ്രൊഫസർ ഗിരിന്‍ ബാക്‌സി ക്ലാസെടുത്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ ക്ലാസില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കിയാണ് മുഖത്ത് കരിഓയില്‍ ഒഴിച്ചത്.
തുടര്‍ന്ന് ബോലോ ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രഫസറെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ചേമ്പറിലേക്ക് നടത്തിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രജിസ്ട്രാര്‍ക്കും ഇതേ ഗതിതന്നെയാവുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് എ ബി വി പിയുടെ ഭീഷണി പ്രതിഷേധം അവസാനിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എ ബി വി പിയുടെ രണ്ട് കാര്യാലയ കാര്യവാഹകുമാരും അറസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. അതോടൊപ്പം ഇരുപതോളം വരുന്ന എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരായി പോലീസ് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
ആര്‍ എസ് എസിന് കീഴിലുള്ള സംഘപരിവാര്‍ സംഘടനയായ എ ബി വി പി കാലാകാലങ്ങളായി ഗുജറാത്തിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങളിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എതിര്‍പ്പുമായി വരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഇതാദ്യമായല്ല.
https://www.facebook.com/Malayalivartha























