ഉച്ചവരെ സിപിഎം നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സിപിഎം നേതാവ് എൻഡിഎ സ്ഥാനാർഥിപ്പട്ടികയിൽ ; നടുങ്ങിത്തരിച്ച് എൽഡിഎഫ്
വീണ്ടും സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് സ്ഥാനാർത്ഥി മറുകണ്ടം ചാടി. സിപിഎം മുൻ ജനപ്രതിനിധി വീണ്ടും എൻഡിഎ സ്ഥാനാർഥിപ്പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് . മാവേലിക്കരയിലെ ബിജെപി സ്ഥാനാർഥിയാകുന്ന കെ.സഞ്ജു സിപിഎം ലോക്കൽ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചുനക്കര പഞ്ചായത്തിലേക്കു മത്സരിച്ച് ഇദ്ദേഹം പരാജയപ്പെട്ടു. ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയില്ലായിരുന്നു എന്നതാണ് വസ്തുത .
സഞ്ജുവിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു അറിയിക്കുകയും ചെയ്തു . നേരത്തേ, ബിഡിജെഎസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചേർത്തലയിലെ എൻഡിഎ സ്വതന്ത്രനായി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.എസ്. ജ്യോതിസ് ഉൾപ്പെട്ടിരുന്നു.
നേരത്തെ ചേർത്തലയിൽ സിപിഎം പ്രാദേശിക നേതാവ് എൻഡിഎ സ്ഥാനാർത്ഥിയാകുമെന്നത് അമ്പരപ്പിച്ച വിവരമായിരുന്നു . തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡൻ്റും മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ.പി.എസ്. ജ്യോതിസാണ് ബി.ഡി.ജെ.എസിന് നൽകിയിരിക്കുന്ന ചേർത്തലയിൽ മൽസരിക്കുന്നത്.
പാർട്ടി വേണ്ടത്ര പരിഗണന നൽകാത്തതാണ് പി.എസ് ജ്യോതിസ് സിപിഎം വിട്ട് ബി.ഡി.ജെ.എസിൽ ചേരാൻ കാരണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു . ആദ്യഘട്ടത്തിൽ ചേർത്തലയടക്കം ആറു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരുന്നു ബിഡിജെഎസ് പ്രഖ്യാപിച്ചത്.
അരൂരിൽ ടി. അനിയപ്പൻ, കായംകുളത്ത് പ്രദീപ് ലാൽ, വർക്കലയിൽ എസ്ആർഎം അജി, റാന്നിയിൽ കെ.പത്മകുമാർ , കുണ്ടറയിൽ വനജ വിദ്യാധരൻ എന്നിവരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് ചേർത്തലയിൽ ചേർന്നിരുന്നു .
https://www.facebook.com/Malayalivartha