കീറാമുട്ടിയായി കോൺഗ്രസ് പട്ടിക... ആശങ്കയിൽ മുന്നണികൾ.... പത്രിക സമർപ്പിക്കാൻ ഇനി വെറും നാല് ദിവസം മാത്രം ബാക്കി...
നിയമസഭാ തെറഞ്ഞടുപ്പിൽ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാലു ദിവസം ബാക്കി. പക്ഷേ, യു.ഡി.എഫില്‍ ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.
ഏതാനും മണ്ഡലങ്ങളില്‍ ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക വികാരങ്ങളും ഒത്തുപോകുന്നില്ല എന്നതാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര് എന്ന ചോദ്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടത്ത് ആര് എന്ന ചോദ്യത്തിനാണണ് യു.ഡി.എഫില്‍ ഇതുവരെ ഉത്തരമാകാത്തത്. ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ സാരഥി ദേവരാജനെയായിരുന്നു യു.ഡി.എഫ്. ധര്‍മടത്തേക്ക് കണ്ടുവെച്ചത്.
എന്നാല്‍, മണ്ഡലത്തിലേക്ക് ഇല്ലെന്നു പറഞ്ഞ് ദേവരാജന്‍ പിന്മാറിയതോടെ ധര്‍മടം കീറാമുട്ടിയായി. ഇരിക്കൂറില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിനാണ് ഇവിടെ സീറ്റു നല്‍കിയിരിക്കുന്നത്.
ജില്ലയിലാകെ നിസ്സഹകരണം പ്രഖ്യാപിച്ച് എ ഗ്രൂപ്പിലെ ഒട്ടേറെ പ്രാദേശിക നേതാക്കള്‍ ഇതിനകം രാജിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെതിരായ പ്രതിഷേധവും ഇതുവരെ കെട്ട് അടങ്ങിയിട്ടില്ല. വടകരയില്‍ കെ.കെ. രമയുടെ തീരുമാനം ഏതാണ്ട് ഉറപ്പായ മട്ടാണ്.
കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ഥിക്കെതിരായ വികാരം അണപൊട്ടി നിൽക്കുകയാണ്. ബി.ജെ.പി.യിലും വിചിത്രമായ സംഭവങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ രണ്ടു സീറ്റില്‍ മത്സരിക്കുമ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ സീറ്റു കിട്ടാതെ നട്ടം തിരിയുകയാണ്.
ഒടുവില്‍ ശോഭ കഴക്കൂട്ടത്ത് മത്സരിച്ചേക്കുന്ന സൂചന നേതൃത്വം ഇപ്പോൾ നല്‍കിയിട്ടുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭ വ്യക്തമാക്കിയതുമാണ്.
അതിനിടെ ബി.ഡി.ജെ.എസും ബി.ജെ.പി.യും തമ്മില്‍ ചില മണ്ഡലങ്ങളില്‍ അസ്വാരസ്യം നിലനില്‍ക്കുന്നു. കൊടുത്ത രണ്ടോളം സീറ്റുകളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ഏറ്റുമാനൂരില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതികാ സുഭാഷ് സ്വതന്ത്രയായി മത്സരിക്കും. ഏറ്റുമാനൂരില്‍ തിങ്കളാഴ്ച വൈകീട്ടു നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന നിലയില്‍ 30 വര്‍ഷത്തിലേറെ നീണ്ടുനിന്ന തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജന്മനാടായ ഏറ്റുമാനൂരില്‍ മത്സരിക്കണമെന്നുള്ള ആഗ്രഹവും അവര്‍ കണ്ണീരോടെ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പങ്കുവയ്ച്ചു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് ലതികയെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്തും റിയാസ് മുക്കോളിയും നേതൃത്വത്തെ അറിയിച്ചതോടെ അവശേഷിച്ച ആറു സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നു.
ചൊവ്വാഴ്ചയോടെ പ്രഖ്യാപിക്കാനാണ് ശ്രമം. തവനൂരില്‍ റിയാസ് പിന്മാറിയതോടെ ഫിറോസ് കുന്നുംപറമ്പിലിനെ വീണ്ടും പരിഗണിക്കുന്നുണ്ട്. നിലമ്പൂര്‍ വി.വി. പ്രകാശിനു വിട്ടു നല്‍കി പട്ടാമ്പിയില്‍ മത്സരിക്കണമെന്ന് നിര്‍ദേശിച്ചതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് പിന്മാറിയത്.
ഇവിടെ കെ.എസ്.ബി.എ. തങ്ങളാണിപ്പോള്‍ പരിഗണനയില്‍. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥും കുണ്ടറയില്‍ കല്ലട രമേശും കല്പറ്റയില്‍ ടി. സിദ്ദിഖും തന്നെയാണിപ്പോഴും പരിഗണനയില്‍ ഉള്ളത്. വനിതാ പ്രാതിനിധ്യത്തിനായി ജ്യോതി വിജയകുമാറിനെയും പരിഗണിക്കുന്നുണ്ട്.
എല്‍ഡിഎഫ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയെ തന്നെ മാറ്റിയാണ് സി.പി.ഐ മത്സരം കടുപ്പിക്കാനൊരുങ്ങുന്നത്. നിയാസ് പുളിക്കലകത്തിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.ഐ തീരുമാനം.
എന്നാല്‍, ഹരിപ്പാട് ഒരു പ്രാദേശിക നേതാവ് പാര്‍ട്ടി വിട്ടതും ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിലും ഇപ്പോഴും പ്രതിഷേധം തുടരുന്നതും സി. പി.ഐ.യെ അലോസരപ്പെടുത്തുന്നു. റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ മത്സരിക്കുന്ന കാഞ്ഞങ്ങാട്ടെ മുറുമുറുപ്പും അവസാനിച്ചിട്ടില്ല.
അതിനിടെ കുറ്റ്യാടിയിലെ പ്രതിസന്ധി പരിഹരിക്കാനായത് സി.പി.എമ്മിന് ആശ്വാസമായി. അണികള്‍ ആവശ്യപ്പെട്ടതു പോലെ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സി.പി.എം. നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.
https://www.facebook.com/Malayalivartha