തൃശൂരിലെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം മാത്രം; മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്; വിജയ സാധ്യതയെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല; ലതിക സുഭാഷ് തല മുടി മുറിച്ചത് തന്നെ വേദനിപ്പിച്ചു; തുറന്നടിച്ച് സുരേഷ് ഗോപി
തൃശ്ശൂരിലെ സ്ഥാനാർത്ഥിത്വത്തെ പറ്റി പ്രതികരണം നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി.തൃശൂരിലെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം മാത്രമാണെന്നും വിജയം പ്രവചിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മത്സരരംഗത്തേക്ക് വരാൻ താതപര്യമില്ലായിരുന്നുവെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥിയാണ് സുരേഷ് ഗോപി. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി ആശുപത്രിയിൽ വെച്ചാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് ആദ്യം മനസ് തുറന്നത്.
വിശ്രമം ആവശ്യമാണ്. കോവിഡ് വാക്സിൻ എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശ്ശൂരിൽ എത്താനാകു. അതിന് ആദ്യം വാക്സിൻ എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തണം. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്.
നേതാക്കൾ നിർബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പാർട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ ഞാൻ എന്റെ നേതാക്കളോട് അവർ പറയുന്ന എവിടെയും നിൽക്കാമെന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് ഞാൻ തൃശ്ശൂരിൽ തന്നെ നിൽക്കണമെന്നായിരുന്നു ആഗ്രഹം.
വിജയ സാധ്യതയെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിന് വേണ്ടിയാണ് നേരത്തെ പൊരുതിയത്. എന്നാൽ ഇപ്പോൾ അതിലൊരു മണ്ഡലത്തിന് വേണ്ടിയാണ് മത്സരത്തിനിറങ്ങുന്നത്.ലതിക സുഭാഷ് എന്നെക്കാൾ പ്രായത്തിൽ ചെറുപ്പമാണ്.
എന്റെ അമ്മയെ അവസാനമായി ഞാൻ കാണുന്നത് മുടി മുഴുവൻ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി. 33 ശതമാനം സംവരണത്തിന് വേണ്ടി കേരളത്തിൽ നിന്നുള്ള ഒരു എം.പിക്ക് പോലും പാർലമെന്റിൽ ബഹളമുണ്ടാക്കാൻ ഇനി കഴിയില്ല.
രാജ്യ സഭാ എം.പി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തട്ടെയെന്നും സുരേഷ് ഗോപി.ന്യുമോണിയ ബാധയെ തുടർന്ന് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയായിരുന്നു.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്. എന്നാൽ ഇപ്പോൾ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹം..
https://www.facebook.com/Malayalivartha