കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് കഴക്കൂട്ടത്ത് പരാജയപ്പെട്ടത്; അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥി വരണമെന്നാണ് ഞാന്‍ ഉള്‍പ്പടെയുളളവരുടെ ആഗ്രഹം; ശോഭാ സുരേന്ദ്രന്‍ അതിന് അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാണ്; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ വിജയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍
ബാലശങ്കറിന് മറുപടിയുമായി കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍. അദ്ദേഹം നടത്തിയിരിക്കുന്നത് വെറും വൈകാരിക പ്രകടനമാണ് അതിനപ്പുറം പ്രാധാന്യം ആ ആരോപണത്തിന് നല്‍കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കരുവാകരുതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതിനു മുകളില്‍ സ്വാധീനമുളള ഒരു ബി ജെ പി നേതാവുമില്ല. തന്റെ പോക്കറ്റില്‍ നിന്നല്ല സീറ്റ് നല്‍കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയം നേടാന്‍ യോഗ്യയായ സ്ഥാനാര്‍ത്ഥിയാണ് ശോഭാ സുരേന്ദ്രനെന്ന് വി മുരളീധരന്‍ പറഞ്ഞു .
കഴക്കൂട്ടത്ത് മാത്രമല്ല,140 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കേന്ദ്ര ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കഴക്കൂട്ടത്ത് പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. കഴക്കൂട്ടത്ത് ഒരു സസ്‌പെന്‍സ് സ്ഥാനാര്‍ത്ഥി വരുമെന്ന് എം ടി രമേശ് പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
തന്റെ എല്ലാ കഴിവും ഉപയോഗിച്ചുകൊണ്ട് ശോഭാ സുരേന്ദ്രനെ നിയമസഭയിലെത്തിക്കാനുളള ശ്രമം നടത്തും. ഇന്ന് രാവിലെ വിളിച്ചപ്പോള്‍ ശോഭയോട് ഇക്കാര്യം പറഞ്ഞിരുന്നു. കഴക്കൂട്ടത്ത് കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്.
അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥി വരണമെന്നാണ് ഞാന്‍ ഉള്‍പ്പടെയുളളവര്‍ക്കുളളത്. ശോഭാ സുരേന്ദ്രന്‍ അതിന് അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാണെന്നും . ഞാനവരെ വിളിച്ച് എല്ലാ ആശംസകളും നേര്‍ന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha