ശോഭാ സുരേന്ദ്രനെ 'മാളികപ്പുറം' എന്ന് വിശേഷിപ്പിച്ച് സുരേഷ് ഗോപി... അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയ ആളാണ് ശോഭ... ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആഹ്വാനം...

തന്റെ ആവശ്യം നേടിയെടുത്ത് വിജശ്രീ ലാളിതയായി കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് അങ്കത്തിലേക്ക് കടക്കുന്ന ശോഭാ സുരേന്ദ്രന് അഭിനന്ദനവും പ്രശംസയും അറിയിച്ച് നടനും തൃശൂർ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ജനവിധി തേടുന്നതിനുള്ള ആദ്യ കടമ്പയായ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം ശോഭാ സുരേന്ദ്രനെ 'മാളികപ്പുറം' എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയ ആളാണ് ശോഭാ സുരേന്ദ്രനെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിലേക്ക് എത്തുമെന്നും 'വൃത്തികെട്ട' രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര നേതാക്കള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തിരുന്നു. ഹെലികോപ്ടറില്‍ എത്തിയാണ് എംപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ഒപ്പം ബൈക്ക് റാലിയും നടന് അകമ്പടിയായി ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കുകയില്ലെന്ന് നേരത്തെ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണ്. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്‍ ഇന്ന് ആരംഭിച്ച പ്രചാരണ പരിപാടികൾക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സ്ത്രീകളുടെ വര്‍ദ്ധിച്ച സാന്നിധ്യമാണ് ശോഭയ്‌ക്കൊപ്പം കാണാനാവുന്നത്.
ശബരിമല വിഷയമാക്കുമെന്നും ഇടതു സര്‍ക്കാരിന്റെ ചതിയും വിശ്വാസികളെ വഞ്ചിച്ചതും മറക്കാനാവില്ല എന്നും, വിശ്വാസ വഞ്ചകനായ കടകംപള്ളിക്കെതിരെ മത്സരിക്കാനുള്ള നിയോഗം ദൈവഹിതമാണെന്നും ശോഭാ സുരേന്ദ്രന്‍ അവസരത്തിൽ പറഞ്ഞു.
ശോഭ സുരേന്ദ്രനായി ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ആചാര സംരക്ഷണം ചര്‍ച്ചയാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിക്കാനെത്തിയ തങ്ങളുടെ പ്രിയ നേതാവിനെ പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് എത്തിയത്. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുകയെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ഈശ്വരേച്ഛയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിനൊപ്പം എന്‍ഡിഎ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സംവിധാനം ഒരുക്കിയതിന് നേതൃത്വം കൊടുത്ത ആളാണ് കടകംപള്ളി സുരേന്ദ്രന്‍.
താനുള്‍പ്പെടുന്ന അമ്മമാര്‍ ആഴ്ചകളോളം നാമം ജപിക്കാനുള്ള അവകാശപ്പോരാട്ടത്തിനായി തെരുവില്‍ കഴിഞ്ഞു. ഒരു ഭാഗത്ത് വിശ്വാസ സംരക്ഷകരും മറുഭാഗത്ത് വിശ്വാസ ഘാതകരും ആയിരുന്നു ശബരിമല വിഷയത്തില്‍ അണിനിരന്നത്.
ആചാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ പോയത് വിശ്വാസി സമൂഹത്തിന്റെ ദൃഢപ്രതിജ്ഞ കൊണ്ടും ഉള്‍ക്കൊഴ്ച കൊണ്ടുമാണ്. വിശ്വാസി സമൂഹത്തോട് തെറ്റ് ചെയ്തുവെന്ന് സ്വയം ഉറപ്പുണ്ടായിട്ടും അത് തുറന്ന് പറയാന്‍ പോലും ആര്‍ജ്ജവം കാണിക്കാതെ ജനങ്ങളോട് വോട്ട് ചോദിക്കുന്ന കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്താനും ശോഭ ആഹ്വാനം ചെയ്തു.
കഴക്കൂട്ടത്തെ ജനങ്ങള്‍ നല്‍കിയ അവകാശം ഇക്കുറി അവര്‍ തിരിച്ചെടുക്കും. വിശ്വാസത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. സീതാറാം യെച്ചൂരിക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം.
യെച്ചൂരിയെ തിരുത്താന്‍ ശ്രമിക്കാത്തിടത്തോളം എല്ലാവരുമായും ചര്‍ച്ച ചെയ്ത് മാത്രമേ അന്തിമ നിലപാട് സ്വീകരിക്കുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























