നാല് 'വി'കള്‍ മുദ്രാവാക്യമാക്കി മെട്രോമാൻ ഇ. ശ്രീധരൻ... വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നിവയുമായി പാലക്കാട് എൻഡിഎ...

പാലക്കാട് നിന്ന് ജനവിധി തേടുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ വാക്കുകൾ ജനങ്ങൾ വളരെ ആകാംഷയോടെയാണ് കാതോർത്തിരിക്കുന്നത്. ഇത്തവണ തന്റെ മുദ്രാവാക്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. രാജ്യം വളരെ വേഗം മുന്നോട്ട് കുതിക്കുമ്പോള്‍ കേരളം വികസനത്തില്‍ വളരെ പിന്നിലാണെന്ന് മെട്രോമാന്‍ പരാമർശിച്ചു.
ഇതിന് മാറ്റം വരുത്താന്‍ ബിജെപിക്കേ കഴിയൂവെന്നും അദേഹം വ്യക്തമാക്കി. നാല് 'വി'കളാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ശ്രീധരന്‍ ട്വീറ്റ് ചെയ്തു. ബിജെപിക്കുള്ള നിങ്ങളുടെ ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ നാല് 'വി'കള്‍ക്കുള്ളതായിരിക്കും.
കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും കേരളീയരെ മാറി മാറി ഭരിക്കുകയാണ്. മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയും കെടുകാര്യസ്ഥതയിലും നിസഹായരായി നില്‍ക്കുകയാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.
മെട്രോമാന്‍ ഇ. ശ്രീധരന്റെ അനുഭവസമ്പത്തിനും പ്രവർത്തന മികവിലും അടുത്ത ചുവട് എങ്ങനെ വയ്ക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് മറുപടി കിട്ടാതെ വട്ടം തിരിയുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു.
അതേസമയം, ദുഷ്ടജന സമ്പര്‍ക്കം കൂടിയതു കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ആളുകളെ കാണുമ്പോള്‍ കലിതുള്ളുകയാണെന്ന്
ആരേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി.
ഇ. ശ്രീധരനെ കുറിച്ചുള്ള പരാമര്‍ശം ഇതാണ് കാണിക്കുന്നതെന്നും സ്വർണ്ണക്കള്ളക്കടത്തുകാരെയും ഡോളര്‍ കടത്തുകാരേയും മാഫിയാ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുത്തി അദ്ദേഹം ഭരണം കൊണ്ടു പോയപ്പോള്‍ ഇ. ശ്രീധരനെ പോലെയുള്ള ആളുകള്‍ നാടിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതിനാലാണ് ഇ. ശ്രീധരനെ കാണുമ്പോള്‍ മുഖമന്ത്രിയ്ക്ക് കലി വരുന്നതും കള്ളക്കടത്തുകാരേയും ഡോളര്‍ കടത്തുകാരേയും അഴിമതിക്കാരേയും കാണുമ്പോള്‍ അനുഭാവം തോന്നുന്നതെന്നും പറഞ്ഞു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തില്‍ നേരത്തെയുള്ള സമീപനം തന്നെയാണോ ഇപ്പോഴും ഉള്ളത് എന്നെങ്കിലും പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചുകളി തുടരുകയാണ്.
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കേസ് എടുപ്പിക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രിക്ക് ഇപ്പോൾ സത്യം പുറത്തു വരുമെന്നുള്ള ഭയമാണ്. അഴിമതി തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.
ഇതിനിടെ മെട്രോമാന് പരിപൂര്‍ണ്ണ പിന്തുണയുമായി പാലക്കാട് രൂപത രംഗത്തെത്തി. ചൊവ്വാഴ്ച ബിഷപ്പ് ഹൗസിലെത്തി ഇ. ശ്രീധരന്‍ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മാനത്തോടത്തിനെ നേരില്‍ കണ്ടു. ഇതിന് ശേഷമാണ് ശ്രീധരന് ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചത്. അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മാനത്തോട്ടത്തില്‍ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിക്കുള്ള ബിഷപ്പിന്റെ പരസ്യമായ പിന്തുണ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക പടര്‍ത്തുന്നു. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിലെ പണം കൊണ്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് അപാകതയുണ്ടെന്ന് ശ്രീധരന്‍ ആരോപിച്ചിരുന്നു.
ഷാഫി പറമ്പില്‍ ശ്രീധരനെതിരെ വിമര്‍ശനമുന്നയിച്ചെങ്കിലും ശ്രീധരന്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തി അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ ഇനി പരിഹരിക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























