5 വർഷം കൊണ്ട് ചേർത്തത് 2,16,510 വ്യാജ വോട്ടുകളെന്ന് ചെന്നിത്തല... തുടർ ഭരണം ഉറപ്പിച്ച് പിണറായി സർക്കാർ... പണി മേടിച്ച് കോൺഗ്രസ്...
65 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ചേർത്തത് 2,16,510 വ്യാജ വോട്ടർമാരെയാണെന്ന പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയതോടെ യുഡിഎഫ് പ്രതിസന്ധിയിലായി. വെറും രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞടുപ്പിനിടയിൽ 2,16,510 വ്യാജ വോട്ടർമാരുടെ പേരുവെട്ടാൻ ഇലക്ഷൻ കമ്മീഷന് മനുഷ്യസാധ്യമല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് വെള്ളിയാഴ്ച നല്‍കിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.
മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശ്രമം തുടരുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത് . പൊന്നാനി, കുറ്റ്യാടി , നിലമ്പൂര്‍ , തിരുവനന്തപുരം സെന്‍ട്രല്‍ , വടക്കാഞ്ചേരി , നാദാപുരം, തൃപ്പൂണിത്തുറ , വണ്ടൂര്‍ , വട്ടിയൂര്‍ക്കാവ് , ഒല്ലൂര്‍ , ബേപ്പൂര്‍ തൃക്കാക്കര, പേരാമ്പ്ര, പാലക്കാട് , നാട്ടിക , ബാലുശ്ശേരി , നേമം , കുന്ദമംഗലം, കായംകുളം , ആലുവ , മണലൂര്‍ ,
അങ്കമാലി തൃത്താല, , കോവളം, എലത്തൂര്‍, മലമ്പുഴ, മുവാറ്റുപുഴ , ഗുരുവായൂര്‍, കാട്ടാക്കട , തൃശ്ശൂര്‍ ടൗണ്‍ , പാറശ്ശാല, പുതുകാട്, കോഴിക്കോട് നോര്‍ത്ത് , അരുവിക്കര , അരൂര്‍ , കൊച്ചി , കൈപ്പമംഗലം, കുട്ടനാട് , കളമശ്ശേരി , ചിറ്റൂര്‍ , ഇരിങ്ങാലക്കുട , ഒറ്റപ്പാലം ,കോഴിക്കോട് സൗത്ത്, എറണാകുളം ടൗണ്‍, മണാര്‍ക്കാട് , ആലപ്പുഴ , നെടുമങ്ങാട് , ചെങ്ങന്നൂര്‍ , കുന്നത്തുനാട് , പറവൂര്‍ , വര്‍ക്കല തുടങ്ങിയ മണ്ഡലങ്ങളിലാണ് വ്യാജ വോട്ടർമാരെ ചേർത്തത്.
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുടനീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിലെയും യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടര്‍മാരുടെ എണ്ണം. യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ലെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാര്‍ത്ഥ വോട്ടറുടെ കയ്യില്‍ ഒരു തിരച്ചറിയല്‍ കാര്‍ഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാര്‍ഡുകള്‍ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവര്‍ക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.
സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് വ്യാജവോട്ട് നിര്‍മ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
65 നിയമസഭാ മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നത് നിസാര കാര്യമല്ല. സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വലിയ ശതമാനം ഇടതുപക്ഷ അനുഭാവികളാണ്. വില്ലേജ് തലത്തിലാണ് ഇവരുടെ പ്രവർത്തനം സജീവം. ഇവരാണ് വോട്ടുകൾ ചേർക്കുന്നതും വെട്ടുന്നതും. രാഷ്ട്രീയ പ്രതിയോഗികളുടെ വോട്ടുകൾ വെട്ടുന്ന സമ്പ്രദായവും പതിവുള്ളതാണ്. വോട്ടു ചേർക്കുന്നത് പോലൊരു കലയാണ് വോട്ട് വെട്ടുന്നതും.
ഇടതുപക്ഷം തുടർ ഭരണം കാംക്ഷിക്കുന്നതിന്റെ യഥാർത്ഥ കാരണം ഇത്തരം കള്ളവോട്ടുകളാണ്. ബിജെപിയും സിപിഎമ്മും മാത്രമാണ് ജനജീവിതത്തിന്റെ അടിസ്ഥാന മേഖലയിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നത്. കോൺഗ്രസാകട്ടെ അടിസ്ഥാന തലത്തിൽ ഇല്ലെന്ന് തന്നെ പറയാം. പ്രമുഖ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മത്സരിക്കുന്ന നേമത്ത് പോലും കോൺഗ്രസിന് മണ്ഡലം കമ്മിറ്റികൾ പോലും നിലവിലില്ല.
മുരളീധരന്റെ ശ്രമഫലമായി മറ്റ് സ്ഥലങ്ങളിൽ നിന്ന് പ്രവർത്തകരെ എത്തിക്കുക്കുന്ന കാഴ്ചയാണ് നേമത്ത് കാണുന്നത്. 5 കൊല്ലം ഇടതു സർക്കാർ വെറുതെയിരുന്നില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.വോട്ടു ചേർത്തും വെട്ടിയും അടുത്ത 5 കൊല്ലത്തെ ഭരണം ഉറപ്പിക്കുകയായിരുന്നു ഇടതു മുന്നണി.
ഇത്തരം കാര്യങ്ങളിൽ വേണ്ടത് ആത്മാർത്ഥതയാണ്. സിപിഎമ്മിന് അതുണ്ട്. കോൺഗ്രസാകട്ടെ അധികാരത്തിൽ എത്തിയാലുടൻ കീശ വീർപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഭരണം പോയാലും വന്നാലും കാശ് കാശ്, തുട്ട് തുട്ട്, മണി മണി എന്ന കാര്യത്തിൽ മാത്രമായിരിക്കും കോൺഗ്രസിന്റെ ശ്രദ്ധ. അതുതന്നെയാണ് അവരുടെ വിപത്തിന് കാരണമാകുന്നതും.
https://www.facebook.com/Malayalivartha