ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കും; ഫാസിസ്റ്റ് ഭീകരത നിറഞ്ഞ തേര്‍വാഴ്ച ജനാധിപത്യത്തിന്റെ മൂല്യങ്ങളോരോന്നായി തച്ചുടയ്ക്കുന്ന ഈ കാലത്ത്, എകെജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരങ്ങളുടെ തീജ്ജ്വാലകളായി മാറുമെന്ന് മുഖ്യമന്ത്രി
സഖാവ് എകെജിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കും. എകെജിയെപ്പോലെ അത്രമാത്രം ഗാഢമായി ഈ നാടിനെ സ്നേഹിച്ച ഈ നാടിനാല്‍ സ്നേഹിക്കപ്പെട്ട മറ്റൊരു പൊതുപ്രവര്‍ത്തകന്‍ ഉണ്ടായിയിരിക്കില്ല എന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കതീതമായി കേരളം അദ്ദേഹത്തെ ഹൃദയത്തിലേറ്റുകയും ചെയ്തു . താരതമ്യങ്ങള്‍ക്കതീതമാണ് സഖാവിന്റെ രാഷ്ട്രീയ ജീവിതം.
അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം "പാവങ്ങളുടെ പടത്തലവന്‍' ആയിരുന്നു. പാവപ്പെട്ട മനുഷ്യരുടെ മോചനത്തിനായുള്ള വിശ്രമരഹിതമായ പോരാട്ടമായിരുന്നു എകെജിയുടെ ജീവിതം. അതു കേരളത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല.
കര്‍ഷകരും തൊഴിലാളികളും കൊടിയ ചൂഷണം നേരിടുന്നിടങ്ങളിലെല്ലാം ഓടിയെത്തിയിരുന്ന അദ്ദേഹം, രാജ്യത്തെ ഐതിഹാസികമായ പല സമരങ്ങളിലേയും ആവേശകരമായ സാന്നിദ്ധ്യമായിരുന്നു. എകെജിയുടെ അസാമാന്യമായ ധീരതയും നേതൃപാടവവും ജനങ്ങളിലേയ്ക്ക് ആത്മവിശ്വാസവും പോരാട്ടവീര്യവും പകര്‍ന്നു.
തെരുവുകളില്‍ മാത്രമല്ല, ഇടിമുഴക്കമാര്‍ന്ന ആ ശബ്ദം ഇന്ത്യയിലെ പാര്‍ലമെന്റിനകത്തും നീതിയ്ക്കും സമത്വത്തിനും വേണ്ടി ഉയര്‍ന്നു.ജനഹൃദയത്തില്‍ കുടിയേറിയ സഖാവിന്റെ ഉജ്ജ്വലമായ ജീവിതത്തിന്റെ നിറം കെടുത്താന്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ചിലര്‍ നടത്തിയ ലജ്ജാശൂന്യമായ ശ്രമങ്ങള്‍ നാടിനെ വേദനിപ്പിച്ചിട്ടുണ്ട്.
ആ വേദന എകെജി നിലകൊണ്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് പ്രചോദനമാകണം. ദരിദ്രരുടെ വിമോചനം നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു ആകണം. സമത്വവും സാഹോദര്യവും നിറഞ്ഞ കേരളം നമ്മുടെ ലക്ഷ്യമാകണം.
സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭീകരത നിറഞ്ഞ തേര്‍വാഴ്ച ജനാധിപത്യത്തിന്റെ മൂല്യങ്ങളോരോന്നായി തച്ചുടയ്ക്കുന്ന ഈ കാലത്ത്, എകെജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരങ്ങളുടെ തീജ്ജ്വാലകളായി മാറും. വിമോചനപ്പോരാട്ടങ്ങളുടെ പാതകളില്‍ വെളിച്ചം വിതറും. ഒരുമിച്ച്, തോളോട് തോള്‍ ചേര്‍ന്ന്, നമ്മള്‍ ഇനിയും മുന്നോട്ടു പോകും.
https://www.facebook.com/Malayalivartha