'പിണറായി അഴിമതിയുടെ തലവൻ' അദാനിക്കുവേണ്ടി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒത്തു കളിക്കുന്നു; 8850 കോടിയുടെ വൈദ്യുതി വിപണന രംഗത്തെ അഴിമതിക്കരാർ : ഇരട്ട വോട്ടിനു പിന്നാലെ പുതിയ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്താണോ പ്രസംഗിക്കുന്നത് അതിന്റെ നേര്‍ വിപരീതമായി മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലിയെന്നും വാദിച്ചു.
കൂടാതെ അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയാണ് ലാഭമുണ്ടാക്കി കൊടുക്കുന്നതെന്നും ചെന്നിത്തല ഹരിപ്പാട് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കന്‍ സാമ്രാജ്യത്വകുത്തകകള്‍ക്കെതിരെ പ്രസംഗിക്കും. എന്നാല്‍, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിംഗ്ളര്‍ പോലുള്ള അമേരിക്കന്‍കുത്തകള്‍ക്ക് മറിച്ചുവില്ക്കും. ഇ.എം.സി.സി. പോലുള്ള ആഗോള മുതലാളിത്ത കമ്പനികള്‍ക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീഴെഴുതും. പി.ഡബ്ല്യു.യു,സി. പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സെക്രട്ടേറിയറ്റില്‍ പോലും ഓഫീസ് തുറക്കാന്‍ അനുവദിക്കും.
ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണം കൂടി ഇപ്പോള്‍ പറയാം. അദാനി ഗ്രൂപ്പിനോടുള്ള പിണറായി സര്‍ക്കാരിന്റെ വിരോധം പ്രസിദ്ധമാണല്ലോ? തിരുവനന്തപുരം എയര്‍ പോര്‍ട്ടിന്റെ കാര്യത്തില്‍ ഘോരമായ യുദ്ധം നടക്കുകയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എന്നാല്‍, അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുന്നതും ഇതേ പിണറായി സര്‍ക്കാര്‍തന്നെയാണ്. കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍ വച്ചിരിക്കുന്നത്.
നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്. മൊത്തം 8850 കോടി രൂപയുടെ പദ്ധതി.
ഒന്നും രണ്ടും വര്‍ഷത്തേയ്ക്കല്ല, 25 വര്‍ഷ വര്‍ഷത്തേയ്ക്കാണ് ഈ കരാര്‍. അതായത് 25 വര്‍ഷവും കൂടിയ നിരക്കില്‍ അദാനിയില്‍നിന്ന് സംസ്ഥാന ഇലക്ട്രിസ്റ്റി ബോര്‍ഡ് വൈദ്യുതി വാങ്ങേണ്ടിവരും. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതലായി നല്‍കേണ്ടിവരും. അദാനിക്ക് ഉണ്ടാക്കാന്‍ പോകുന്ന ലാഭം ഏതാണ്ട് 1000 കോടി രൂപ.
Renewal purchase obligation (RPO) യുടെ മറവിലാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും.
അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുത വാങ്ങുന്നതിനാണ്. RPO യുട പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളാറില്‍ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യതിയും ഉള്‍പ്പെടുന്നു. മാത്രമല്ല, 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്.
25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളാര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
അങ്ങനെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും സോളാര്‍ സെക്ടറില്‍നിന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നിരിക്കെ അദാനിയില്‍നിന്നും എന്തിന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്നതാണ് ചോദ്യം. കരാര്‍ 25 വര്‍ഷത്തേയ്ക്കായതിനാല്‍ 25 വര്‍ഷവും കൂടിയ വിലയ്ക്ക് നാം വൈദ്യുതി വാങ്ങേണ്ടിവരും. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല.
നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചത്.
അദാനിയുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിയെയാണ് നിയമോപദേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. അതായിരുന്നു കള്ളക്കളി. അതിന്റെ മറ്റൊരു ഉദാഹരണമാണ് അദാനിയുമായുള്ള വൈദ്യുതി കരാറും.
ആര്‍.പി.ഒ. അനുസരിച്ച് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതികളിലും സോളാര്‍ മേഖലയിലും ഉണ്ടായിട്ടും എന്തിന് കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്ന ചോദ്യത്തിന് സി.പി.എമ്മും ബി.ജെ.പി.യും മറുപടി പറയണം. നരേന്ദ്ര മോദിയും പിണറായി വിജയനും അദാനിയെ സഹായിക്കുകയാണ്.
ഈ കരാര്‍ അടിയന്തിരമായി ക്യാന്‍സല്‍ ചെയ്യണം. കുറഞ്ഞ ചിലവില്‍ വൈദ്യുതി കിട്ടാനുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിന്റെ പോലീസ് അതിക്രങ്ങളെക്കുറിച്ചും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളചരിത്രത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ . ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് പിണറായിയുടേത്. ഈ അഴിമതികളുടെ വേരുകള്‍ ചെന്നുനില്‍ക്കുന്നത് മുഖ്യമന്ത്രിയിലുമാണ്. അഴിമതിയുടെ തലവനാണ് അദ്ദേഹം.
ഭരണരംഗത്ത് പിണറായി പൂര്‍ണ്ണ പരാജയമാണ്. അദ്ദേഹം നേരിട്ട് ഭരിച്ച പൊലീസ് വകുപ്പ് കുത്തൊഴിഞ്ഞ നിലയിലായിരുന്നു. അഴിമതിയും അക്രമങ്ങളും മുമ്പ് ഒരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ പൊലീസിലുണ്ടായി.
മാവോയിസ്റ്റുകളായ എട്ടുപേരെയാണ് വ്യാജഏറ്റുമുട്ടലുകളിലൂടെ പിണറായിയുടെ പൊലീസ് വെടിവച്ചു കൊന്നത്. രോഗികളും വൃദ്ധരും സ്ത്രീകളും ഉള്‍പ്പെയുള്ള മാവോയിസ്റ്റുകളെപ്പോലും വെറുതെ വിട്ടില്ല. നിഷ്‌കരുണമുള്ള കൊലപാതകങ്ങളാണിവയെന്ന് സി.പി.ഐ പോലും വിമര്‍ശിച്ചു. കേന്ദ്ര ഫണ്ട് തട്ടാനുള്ള കൊലപാതകങ്ങളാണ് ഇതെന്നും സി.പി.ഐ പറഞ്ഞില്ലേ? ഈ മാവോയിസ്റ്റുകളെ കൊല്ലാതെ ജീവനോടെ പിടികൂടാമായിരുന്നില്ലേ?
കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ ശൈലിയില്‍ കൗമാരപ്രായക്കാരായ അലന്‍, താഹ എന്നിവരെ യു.എപി.എ ചുമത്തി ജയിലിലടച്ചതാണ് മറ്റൊന്ന. ഒരു മനുഷ്യനെയും ഒരു പോറലും പോലും ഏല്പിക്കാത്ത കുട്ടികളാണിവര്‍. സ്‌കൂളില്‍ കുട്ടികളായിരുന്നപ്പോള്‍ തന്നെ അവര്‍ മാവോയിസ്റ്റുകളായിരുന്നെന്നാണ് പിണറായിയുടെ പൊലീസ് കണ്ടെത്തിയത്. വന്ദ്യവയോധികനായ വികാരി സ്‌കാന്‍ സ്വാമിയെ നരേന്ദ്രമോദി ജയിലടച്ചപ്പോള്‍ ഒരു കുറ്റവും ചെയ്യാത്ത രണ്ടു കൗമാരക്കാരെ പിണറായി സര്‍ക്കാര്‍ ജയിലിലടച്ചു.
ശബലിമലിയിലെ കോടതി വിധിയുടെ മറവില്‍ പുണ്യഭൂമിയായ ശബരിമലയില്‍ പൊലീസ് നടത്തിയത് തേര്‍വാഴ്ച. ശബരിമലിയില്‍ പൊലീസ് നടത്തിയ മൂന്ന് കാര്യങ്ങള്‍:
(ഒന്ന്) ആചാരലംഘനത്തിനായി ഒരു വനിതാ ആക്ടിവിസ്റ്റിന് അകമ്പടി സേവിച്ചത് പൊലീസ് ഐ.ജി. (രണ്ട്) സന്നിധാനത്ത് 144 പ്രഖ്യാപിച്ച് ഭക്തജനങ്ങളെ കണ്ണീരിലാഴ്ത്തി.
(മൂന്ന്) പൊലീസിലെ രാഷ്ട്രീയഅനുകൂലികളെ ഉപയോഗിച്ച് യുവതികളായ രണ്ട് ആക്ടിവിസ്റ്റുകളെ ഗൂഢമാര്‍ഗ്ഗത്തിലൂടെ സന്നിധാനത്ത് എത്തിച്ചു. അവിടെ തന്ത്രിയും മറ്റും ഉപയോഗിക്കുന്ന സ്റ്റാഫ് ഗേറ്റു വഴി സന്നിധാനത്ത് കയറ്റി.
എത്രയെത്ര നിസ്സഹായരായ മനുഷ്യരാണ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്? വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ്കുമാര്‍, തുടങ്ങി മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍പോലും കസ്റ്റഡിമരണമുണ്ടായി. ഇതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടിയെടുക്കുകയും ജനരോഷം തണുത്തെന്ന് കണ്ടപ്പോള്‍ പ്രമോട്ട്ചെയ്യുകയുമാണ് ചെയ്യുന്നത്.
വാളയാറില്‍ പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ കേസ് അട്ടിമറിച്ചത് പൊലീസിന്റെ ആഭിമുഖ്യത്തിലായിരുന്നു. ആ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ല അവര്‍ക്കും കിട്ടി പ്രമോഷന്‍.
പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ഏത് മാധ്യമപ്രവര്‍ത്തകനെതിരെ എവിടെ വച്ചും കേസെടുക്കാന്‍ കഴിയുന്ന തരത്തില്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ശ്രമിച്ചതും പിണറായി സര്‍ക്കാരാണ്. പ്രതിപക്ഷവും, പൊതുസമൂഹവും എതിര്‍ത്തിട്ടും കരിനിയമത്തിന്റെ നിര്‍മ്മാണവുമായി പിണറായി മുന്നോട്ടു പോയി. ദേശീയതലത്തില്‍ തിരിച്ചടി ഉണ്ടാകുന്നു എന്ന് കണ്ടപ്പോഴാണ് അതില്‍നിന്ന് പിന്തിരിഞ്ഞത്. അതിന് മുന്‍പ് മുഖ്യമന്ത്രിയും നിയമമന്ത്രിയും ആ നിയമ ഭേദഗതിയെ പരസ്യമായി ന്യായീകിച്ചു.
പൊലീസിന്റെ തലപ്പത്ത് വന്‍അഴിമതിയാണ് നടമാടിയത്. അവ ഓരോന്നായി സി.എ.ജി അക്കമിട്ട് നിരത്തി. പൊലീസ് തലപ്പത്ത് നടത്തിയ 151 കോടി രൂപയുടെ പര്‍ച്ചേസില്‍ അടിമുടി അഴിമതിയായിരുന്നു. ഇതു സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതാണ്. എന്നിട്ടും എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിച്ചോ? അഴിമതിക്കാര്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
മകന്റെ അസ്വാഭാവികമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ പാമ്പടി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടെ അമ്മ മഹിജയെ പൊലീസ് നടുറോഡില്‍ വലിച്ചിഴച്ചു. രാഷ്ട്രീയ കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ പൊലീസിനെ ഉപകരണമാക്കി. പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിച്ചതിനെ കോടതിതന്നെ രൂക്ഷമായി വിമര്‍ശിച്ചു.
പൊലീസ് സ്റ്റേഷനുകളില്‍ നീതി ലഭിക്കുന്നത് അസാദ്ധ്യമാക്കി. എസ്.ഐ. ആണോ, സി.ഐ.ആണോ ഒരോ കാര്യവും തീരുമാനിക്കേണ്ടത് എന്നതിലെ തര്‍ക്കം തീരുന്നില്ല. എസ്.എച്ച്.ഒ. സി.ഐ. പരിഷ്‌കരണം പൊലീസിന്റെ അടിത്തട്ടില്‍ കടുത്ത നിരാശ ഉണ്ടായി.
നിരവധി കേസുകള്‍ ആവിയായി. ഉദാഹരണം. (ഒന്ന്) ട്രഷറി തട്ടിപ്പ് കേസ് (രണ്ട്) വെള്ളപ്പൊക്ക ദുരിതാശ്വാസതട്ടിപ്പ് (മൂന്ന്) സോളാര്‍ നായികയുടെ നിയമനത്തട്ടിപ്പ്.
യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതികളായ പി.എസ്.സി. പരീക്ഷാ തട്ടിപ്പിലും കൃത്യ സമയത്ത് കുറ്റപത്രം നല്‍കാതെ പ്രതികളെ സഹായിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചു.
ഇവ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ കീഴില്‍ ലക്കും ലഗാനുമില്ലാതെയായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനം. നാടുനീളെ ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടായി. സ്ത്രീകള്‍ ഇത്രയേറെ അക്രമിക്കപ്പെട്ട മറ്റൊരു കാലഘട്ടമില്ല. എത്ര അഴിമതികളും അതിക്രമങ്ങളും കാണിച്ചാലും ജനങ്ങൾ ഇതെല്ലം കാണുന്നുണ്ടെന്ന് പറഞ്ഞായിരുന്നു വാർത്ത സമ്മേളനം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha