എനിക്കു ശേഷം പ്രളയം, ഞാനില്ലെങ്കില്‍ നിങ്ങളും വേണ്ട... സതീശനെ പൂട്ടാൻ രമേശനിറങ്ങുന്നു! സമവാക്യങ്ങൾ വെകിളിയാകുമ്പോൾ...
പാര്‍ട്ടിയും അകത്തും പാര്‍ട്ടിക്കു പുറത്തും പ്രതിയോഗികളെ നേരിടാനുള്ള വെല്ലുവിളിയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനു മുന്നിലുള്ളത്.
21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേര്‍ രമേശ് ചെന്നിത്തലയെ വാഴിക്കാന്‍ കാത്തിരുന്നപ്പോഴാണ് കേരളത്തില്‍ നിന്നുള്ള 13 എംപിമാരും കോണ്‍ഗ്രസ് ഹൈക്കമന്‍ഡും വി. ഡി. സതീശന്‍ മതിയെന്ന നിലപാടിലെത്തിയത്. 15 അംഗങ്ങളുള്ള മുസ്ലീം ലീഗില്‍ എട്ടുപേരും ചെന്നിത്തല വിരുദ്ധരായതിനാല്‍ ലീഗിന്റെ പിന്‍തുണയും വി. ഡി. സതീശന് ലഭിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഒന്നുമല്ലാത്ത നിലപാടില്‍ ഉരുണ്ടു കളിക്കുകയും ചെയ്തു.
നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ പ്രബലരായ എ ഗൂപ്പും രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഒരു വിഭാഗം ഐ ഗ്രൂപ്പും ഒരു ചേരിയായി മാറി സതീശനെ പൂട്ടാനുള്ള ഭാവി സാധ്യത തുലോം ചെറുതല്ല. വിട്ടുവീഴ്ചയോടെ ഒറ്റക്കെട്ടായി നിലകൊണ്ട് പാര്‍ട്ടിയ്ക്കും മുന്നണിക്കും പുനര്‍ജന്‍മം കൊടുക്കുകയെന്ന വലിയ ദൗത്യമാണ് വി. ഡി. സതീശനുള്ളത്.
നിയമസഭയില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ തുടങ്ങിയ നേതാക്കള്‍ പിന്നിലിരിക്കുകയും വി. ഡി. സതീശന്‍ പ്രതിപക്ഷനേതാവായി അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു. പിന്‍നിരയില്‍ നിന്ന് സതീശന് എത്രത്തോളം പിന്‍തുണ കിട്ടുമെന്നതാണ് പ്രസക്തമായ കാര്യം.
നിലവിലെ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി കെ. സുധാകരനെ കെപിസിസി അധ്യക്ഷപദവിയിലെത്തിക്കുകയും എം. എം. ഹസ്സനെ ഒഴിവാക്കി പി. ടി. തോമസിനെ യുഡിഎഫ് കണ്‍വീനറാക്കി മാറ്റുകയും ചെയ്യാതെ കേരളത്തില്‍ യുഡിഎഫ് സംവിധാനം പച്ചപിടിക്കില്ല. ഇങ്ങനെയൊരു ടീം കളത്തിലിറങ്ങിയാല്‍ തങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോകുമെന്ന വലിയ ആശങ്ക ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമുണ്ട്.
എനിക്കു ശേഷം പ്രളയം, ഞാനില്ലെങ്കില്‍ നിങ്ങളും വേണ്ട എന്ന നെറികെട്ട സമീപനം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒഴിവാക്കുകയും പുതിയ ടീം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നില്ലെങ്കില്‍ യുഡിഎഫ് കേരളത്തില്‍ രക്ഷപ്പെടില്ല.
പാര്‍ട്ടിയും മുന്നണിയും നാമാവശേഷമായിട്ടില്ലെന്ന ആത്മവിശ്വാസം അണികള്‍ക്ക് നല്‍കി, താഴേത്തട്ടില്‍ യുഡിഎഫിന് ശക്തിപ്പെടുകയും ജാതിമത വ്യത്യാസമില്ലാതെ മതേതരപാര്‍ട്ടിയായി കോണ്‍ഗ്രസിന് അടിത്തറിയുണ്ടാക്കുകയും ചെയ്യാനുള്ള കഠിനാധ്വാനമാണ് അനിവാര്യമാണ്. വന്‍പതനത്തിന്റെ അടിത്തറയില്‍ നിന്നു തന്നെയാണ് സതീശന് തുടക്കം കുറിക്കാന്‍.
അതിനു ശക്തിപകരാന്‍ സുധാകരനെയും പിടി തോമസിനെയും പോലെ വാക്കും നാക്കുമുള്ള ധീരന്‍മാരായ നേതാക്കള്‍ ഒപ്പം വേണം. ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും ചോര്‍ന്നു പോയ യുഡിഎഫുകാരെ മുന്നണിയില്‍ തിരികെയെത്തിക്കുകയെന്ന ദൗത്യം സാധിക്കാതെ യുഡിഎഫ് കേരളത്തില്‍ ശക്തിപ്പെടുകയില്ല. 1967ല്‍ ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങളുമായാണ് കരുണാകരന്‍ പ്രതിപക്ഷത്തിരുന്നത്.
അവിടെനിന്നാണ് കോണ്‍ഗ്രസിന്റെ പിന്നീടുള്ള വളര്‍ച്ചയും കെ. കരുണാകരനെന്ന തന്ത്രശാലിയായ ഭരണാധികാരിയും ഉണ്ടായത്. സമാനതകളുള്ള, രാഷ്ട്രീയ ചരിത്രത്തിന്റെ ആവര്‍ത്തനമാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് 21 കോണ്‍ഗ്രസ് അംഗങ്ങളുമായി പ്രതിപക്ഷനേതൃസ്ഥാനമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നത് വി.ഡി. സതീശനാണ്.
നിലയും വിലയും കെട്ട ഗ്രൂപ്പുകളി തുടരുകയും അകത്തും പുറത്തും പാരയുമായി ഗ്രൂപ്പുകള്‍ നിലകൊള്ളുകയും ചെയ്താല്‍ സതീശന്‍ രാജിവെച്ചൊഴിയുന്ന നിവൃത്തി കേട് പാര്‍ട്ടിയിലുണ്ടായേക്കാം. അതുണ്ടായാല്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നത് വന്‍ദുരന്തമായിരിക്കും.
1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തി. മാളയില്‍നിന്ന് ജയിച്ചുവന്ന കരുണാകരനടക്കം ഒമ്പതുപേര്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. എറണാകുളത്തുനിന്നു ജയിച്ച അലക്‌സാണ്ടര്‍ പറമ്പിത്തറയെ നിയമസഭാകക്ഷി നേതാവായി നിശ്ചയിക്കാനായിരുന്നു തീരുമാനം.
തകര്‍ന്നുപോയ പാര്‍ട്ടിയില്‍നിന്ന്, ഇ.എം.എസിനെപ്പോലൊരു കരുത്തുറ്റ
കമ്യൂണിസ്റ്റ് നേതാവ് നയിക്കുന്ന ടീമിനോട് പൊരുതാനാവില്ലെന്ന ആശങ്കയില്‍ പ്രതിപക്ഷനേതൃസ്ഥാനം പറമ്പിത്തറ ഏറ്റെടുത്തില്ല. പകരം, കെ കരുണാകരന്‍ എന്ന തന്ത്രശാലി ഭാരിച്ച ആ മഹാദൗത്യം ഏറ്റെടുക്കുകയായിരുന്നു.
1969ല്‍ സപ്തകക്ഷി സര്‍ക്കാരിനെ പിളര്‍ത്തി ഭരണമാറ്റമുണ്ടാക്കിയ നായകനായി മാറി കരുണാകരന്‍. 1970ലെ പൊതുതിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, എന്‍. രാമകൃഷ്ണന്‍, എ.സി. ഷണ്‍മുഖദാസ് തുടങ്ങിയവരെ വിജയിപ്പെടുക്കാന്‍ കരുണാകരന് കഴിഞ്ഞു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വലംകൈയായി ഉയര്‍ന്ന കരുണാകരന്‍ പില്‍ക്കാലത്ത് ദേശീയ കോണ്‍ഗ്രസിലെ രണ്ടാമനും കിംഗ് മേക്കറുമായി ഉയര്‍ന്നു.
കരുണാകരനെക്കാളും വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് വി.ഡി. സതീശന്‍ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരുന്നത്. നൂറു സീറ്റോളം അംഗബലവും സിപിഎം സിപിഐ എന്നീ ചേരികളുടെ കരുത്തും നേരിട്ടുവേണം സതീശന് പ്രതിപക്ഷത്തിരുന്ന് ഭരണകക്ഷിയെ വിറപ്പിക്കാന്‍.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചുവരവിന്റെ സൂചന നല്‍കാനാകുന്നില്ലെങ്കില്‍ സതീശന്‍ പരാജയമാണെന്ന് എതിര്‍ ചേരികള്‍ കൊട്ടിഘോഷിക്കും. ദേശീയതലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്ന ശൈഥില്യവും പ്രശ്‌നമാണ്.
മുന്‍പ് കെ കരുണാകരനു കരുത്തു പകരാന്‍ കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയെന്ന നേതാവും രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനവുമുണ്ടായിരുന്നു. ഇന്ന് അതിദുര്‍ബലമായ കേന്ദ്രവും ഹൈക്കമാന്‍ഡുമാണ് കോണ്‍ഗ്രസിനുള്ളത്.
ബലമുള്ള നേതാക്കളും ശക്തമായ ദേശിയ അടിത്തറയുമില്ലാതെ കേരളത്തില്‍ യുഡിഎഫിനെ തിരികെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്മാണ് വിഡി സതീശനില്‍ നിക്ഷിപ്തമായിരിക്കുന്നത്.
https://www.facebook.com/Malayalivartha