ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ല; പരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരും; ലോകായുക്തയുടെ തീരുമാനം തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്ന നിർദേശം; ലോകായുക്ത ഭേദഗതി ഓർഡിനൻസ് ബില്ലിൽ വിയോജിപ്പുമായി സിപിഐ
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ വിയോജിപ്പുമായി സിപിഐ. ഈ ബില്ലുമായി ബന്ധപ്പെട്ട് സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തു നിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് എടുത്തുകളയുന്നതാണ് സർക്കാർ ഓർഡിനൻസ്. വിധിക്കെതിരെ ഗവർണ്ണർക്കോ മുഖ്യമന്ത്രിക്കോ സർക്കാറിനോ അപ്പീൽ നൽകാമെന്നതാണ് പ്രധാന ഭേദഗതി.
എന്നാൽ ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സർക്കാർ തലത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണ് സിപിഐയുടെ നീക്കം. സിപിഐ മറ്റൊരു നിർദേശം കൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.
.
അതായത് ലോകായുക്തയുടെ തീരുമാനം തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്ന നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. അഴിമതിക്കെതിരെയുള്ള ശക്തമായ സംവിധാനമാണ് ലോകായുക്ത, അതിന്റെ അധികാരത്തെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനാകില്ലെന്നും സിപിഐ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
1999ൽ പാർട്ടിയുടെ മുതിർന്ന നേതാവായ ഇ ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കുന്ന സമയത്താണ് ലോകായുക്ത നിയമം പ്രാബല്യത്തിൽ കൊണ്ട് വന്നത്. ഇതിനെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അത്തരമൊരു പഴി കേൾക്കാൻ തയാറല്ലെന്നും നേതൃത്വം നിലപാട് അറിയിച്ചു.
ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായിരുന്നു. ഈ മാസം 22ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കുക എന്നലക്ഷ്യത്തിലായിരുന്നു സർക്കാർ. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ സാധിക്കുന്നത് . ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രി കെ ടി ജലീലിന് മന്ത്രി സ്ഥാനം പോയത്.
ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിധിപറഞ്ഞാല്‍, അതു നടപ്പാക്കിയശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂവെന്ന പ്രശ്നമാണ് സര്‍ക്കാരിനെ അലട്ടിയത്. കെ.ടി. ജലീലിന്റെ കാര്യത്തില്‍മാത്രമാണ് അത്തരമൊരു വിധി ലോകായുക്തയില്‍നിന്നുണ്ടായത്. അദ്ദേഹത്തിന് രാജിവെക്കേണ്ടിയും വന്നു. ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഭേദഗതിചെയ്തത്.
https://www.facebook.com/Malayalivartha