ലാലേട്ടാ സക്കീര്‍ അലിഹുസൈന്‍ വെറുക്കപ്പെട്ടവനല്ല അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചു പിണറായി പൊട്ടന്‍ കളിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദന്‍ കത്തി ജ്വലിച്ചു നിന്ന കാലത്ത് സിപിഎം നെ ബാധിച്ച എല്ലാ ദുര്‍ഭൂതങ്ങള്‍ക്കെതിരെയും അദ്ദേഹം സന്ധിയില്ലാ സമരം നടത്തി. ഒരു പക്ഷേ നാളെ ചരിത്രം രേഖപ്പെടുത്താം വി.എസിന് മുന്‍പുള്ള പാര്‍ട്ടിയും വി.എസിന് ശേഷമുള്ള പാര്‍ട്ടിയുമെന്ന്. കുത്തകകളെയും സ്വകാര്യ മുതലാളിമാരെയും കോടീശ്വരന്‍മാരെയും പാര്‍ട്ടി ബന്ധുക്കളാക്കി മാറ്റി തൊഴിലാളികളെയും സാധാരണക്കാരെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയിലേയ്ക്ക് സിപിഎം നടന്നു നീങ്ങിയത് .
ആ അവസരത്തിലാണ് പത്ത് ലക്ഷം മാത്രം ചിലവുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിവാദ വ്യവസായ ഫാരിസ് അബുബക്കറില്‍ നിന്ന് സിപിഎം അറുപത് ലക്ഷം രൂപ വാങ്ങിയത്. സംഭവം വിവാദമായതോടെ വി.എസ്.അനുകൂലികളാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതെന്ന വാദം ഉന്നയിച്ചാണ് പിണറായി പക്ഷം വിഷയത്തെ ന്യായീകരിച്ചത്. സാന്റിയാഗോ മാര്‍ട്ടി എന്ന ലോട്ടറി രാജാവില്‍ നിന്നും ഒരു കോടി രൂപ സംഭാവന സ്വീകരിച്ച വിവദം കൊടുമ്പിരിക്കൊണ്ട് നില്‍ക്കവേയാണ് ഫാരിസ് വിവാദവും ഉയര്‍ന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു കോടി തിരികെ കൊടുത്ത് ഇ.പി.ജയരാജന്‍ മാനം കാത്തതും സിപിഎം ചരിത്രത്തില്‍ കളങ്കിതമായ ഏടുകളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നുള്ള വാര്‍ത്തയെ ഞെട്ടലോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കണ്ടത്. മറ്റുള്ളവര്‍ക്ക് അതൊരു സാധാരണ വാര്‍ത്തയാണെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് അങ്ങനെയല്ല. ഒരുകാലത്ത് സിപിഎമ്മിനെ പ്രതിസന്ധിയില്‍ നിര്‍ത്തിയ വിവാദ വ്യവസായിയുമായുള്ള മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പരസ്യമായ വാക് പോരും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു.
വിഎസിന്റെ `വെറുക്കപ്പെട്ടവന്‍´ എന്ന വിശേഷണത്തിന് ഫാരിസ് മറുപടി പറഞ്ഞത്, സിപിഎം നിയന്ത്രണത്തിലുള്ള പാര്‍ട്ടിചാനലില്‍ കയറിയിരുന്ന് വിഎസിനെതിരെ ശബ്ദിച്ചുകൊണ്ടായിരുന്നു. അതിനുള്ള അവസരം ചെയ്തുകൊടുത്ത ജോണ്‍ബ്രിട്ടാസ് കൈരളി ചാനലില്‍ നിന്നും പുറത്തായെങ്കിലും `ഔദ്യോഗികപക്ഷ´ത്തിന്റെ പിന്തുണയോടെ തിരിച്ചെത്തുന്നതും കേരളം കണ്ടു. വിഎസ്- പണറായി എന്നീ രണ്ട് അച്ചുതണ്ടുകള്‍ സംസ്ഥാനത്തെ സിപിഎം രാഷ്ടീയത്തില്‍ ശക്തി പ്രാപിക്കുന്ന കാഴ്ചകള്‍ക്കാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്.
വിവിധ പരിപാടികള്‍ക്കായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി എട്ട് മണിയോടെ കൊയിലാണ്ടിക്ക് അടുത്തുള്ള ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ സന്ദര്‍ശനമെന്നാണ് വിവരം. ദീപിക ദിനപ്പത്രം മുന്‍ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവര്‍ എന്ന് വിളിച്ച സംഭവം വിവാദങ്ങള്‍ ഉയര്‍ത്തിനയതിനു പിന്നാലെ പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഉയര്‍ന്നിരുന്നു.
ദീപിക പത്രത്തിന്റെ മുന്‍ ഉടമസ്ഥന്‍ കൂടിയായ ഫാരിസ് അബൂബക്കര്‍ നഷ്ടത്തിലായ ദിപികയെ ഏറ്റെടുത്ത് കരകയറ്റിയ വ്യക്തിയാണ്. ഫാരിസ് പത്രം ഏറ്റെടുത്തതിനെ തുടര്‍ന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവര്‍ത്തകര്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.സക്കീര്‍ അലി ഹുസൈന്‍ എന്നാണ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ പ്രജ എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര്. അധോലോകം അടക്കി ഭരിച്ച്, അതേസമയം കേരളത്തില്‍ സാധുജന സംരക്ഷണവും ചാരിറ്റിയുമായി നടക്കുന്ന ഒരു `ബിഗ് ഫിഷ്´. ഈ കഥാപാത്രം രഞ്ജിപ്പണിക്കര്‍ എഴുതിയത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ മനസ്സില്‍കണ്ടാണെന്ന് സിനിമാ ലോകത്ത് ഒരു സംസാരമുണ്ട്.
രഞ്ജി പണിക്കരും ഫാരിസും തമ്മില്‍ മികച്ച ബന്ധമായിരുന്നു. 2007ല്‍ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ ഫാരിസിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള വിവാദ അഭിമുഖം സംപ്രഷണം ചെയ്തതിനു പിന്നാലെ ഫരിസിന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി `മെട്രോ വാര്‍ത്ത´ ആരംഭിക്കുകയും അതിന്റെ ചീഫ് എഡിറ്ററായി രഞ്ജി പണിക്കര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. അത്രത്തോളം വലിയ ബന്ധമായിരുന്നു ഇരുവരും തമ്മിലെന്നു വ്യക്തം. വിഎസുും ഫാരിസുമായുള്ള പോര് തുടര്‍ന്നുവന്ന സാഹചര്യതതില്‍, ഈ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് തൊട്ടടുത്ത വര്‍ഷം രഞ്ജിപ്പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രൗദ്രം പുറത്തിറങ്ങി.
മമ്മൂട്ടി നായകനായ സിനിമയില്‍ രാഷ്ട്രീയ നേതാവും മകനുമടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു വില്ലന്‍ പക്ഷത്തുണ്ടായിരുന്നത്. ഈ രാഷ്ട്രീയ നേതാവ്- മകന്‍ കഥാപാത്രങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന സിപിഎം നേതാവിന്റെയും മകന്റെയും ഛായയുണ്ടായിരുന്നു എന്നുള്ളതും ഏവര്‍ക്കും മനസ്സിലായ വസ്തുതയുമായിരുന്നു. ദിപിക ദിനപത്രം കത്തോലിക്ക സഭയ്ക്ക് തിരിച്ചു നല്‍കിയതിനു പിന്നാലെയാണ് ഫാരിസ് മെട്രോ വാര്‍ത്ത ആരംഭിച്ചത്. ആദ്യം ടാബ്ലോയിഡ് രൂപത്തിലാണ് മെട്രോ വാര്‍ത്ത തുടങ്ങിയത്. പിന്നീട് എല്ലാ പേജുകളും കളറില്‍ അച്ചടിക്കുന്ന സമ്പൂര്‍ണ ദിനപത്രമായി മാറി. എല്ലാ പേജും കളറില്‍ അച്ചടിക്കുന്ന മലയാളത്തിലെ ആദ്യത്തെ പത്രം കൂടിയായിരുന്നു മെട്രോ വാര്‍ത്ത. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് മെട്രോ വാര്‍ത്തക്ക് എഡിഷനുകളുണ്ടായിരുന്നത്.
ഫാരിസ് അബൂബക്കര്‍ തുടങ്ങിവെച്ച മലയാള ദിനപത്രം 2013ലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ കാര്‍ണിവലിന് വിറ്റത്. നേരത്തെ ഫാരിസ് അബൂബക്കര്‍ ചെയര്‍മാനും രഞ്ജി പണിക്കര്‍ ഡയറക്ടറുമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകനും സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തന്നെയായിരുന്നു പത്രത്തിന്റെ എഡിറ്ററും. രണ്ട് സ്ഥാനങ്ങളും അദ്ദേഹം ഫാരിസ് പത്രം കാര്‍ണിവലിന് കൈമാറിയതോടെ ഒഴ'യുകയും ചെയ്തു. പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു വേണ്ടി ഫാരിസ് അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നല്‍കിയ സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഎസും ഫാരിസും തമ്മിലുള്ള പോര് മൂദ്ധന്യാവസ്ഥയിലെത്തുന്നത്. 2007 മാര്‍ച്ച് എട്ട്, ഏപ്രില്‍ 3, മെയ് 14 തീയതികളിലാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള പണം മൂന്നു ഡ്രാഫ്റ്റുകളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കണ്ണൂര്‍ ശാഖയിലുളള ടൂര്‍ണമെന്റെ് സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്.
ഇതിനെത്തുടര്‍ന്ന് വിഎസ് നടത്തിയ വെറുക്കപ്പെട്ടവന്‍ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ചാനലായ കൈരളിയില്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തില്‍ വിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ, അതായത അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അഭിമുഖം നടന്നതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി ടി ഉഷയുടെ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.
എന്നാല്‍ വിഎസ് ഫാരിസുമായുള്ള പോര് അവസാനിപ്പിച്ചില്ല. 2008 സെപ്റ്റംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. വിഎസിന്റെ എതിര്‍പ്പ് ഉയര്‍ന്നുനിന്നുരുന്നെങ്കിലും അതിനെ തെല്ലും വകവയ്ക്കാത്ത രീതിയിലായിരുന്നു പിണറായി ഫാരിസുമായുള്ള ബന്ധം പുലര്‍ത്തി വന്നിരുന്നത്. ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാതെ കൊണ്ടുനടന്ന ബന്ധം കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തോടെ പരസ്യമായിക്കഴിഞ്ഞുവെന്നു തന്നെ കരുതാം.
പിണറായിയുടെ ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശനം വെറുമൊരു സൗഹൃദ സന്ദര്‍ശനത്തിനപ്പുറം പാര്‍ട്ടി വിലയിരുത്തുന്ന മുല്യങ്ങളുടെ ചോര്‍ച്ച കൂടിയാണ്. വ്യവസായിയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്ന് പിണറായി പാര്‍ട്ടി കേന്ദ്രങ്ങളോട് വെളിപ്പെടുത്തിയിരുന്നതാണ് ഇപ്പോള്‍ ശരിയായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നത്. സിപിഎം ല്‍ വി.എസ് പക്ഷം പൂര്‍ണ്ണമായി അസ്തമിച്ച സ്ഥിതിയ്ക്ക്എല്ലാം പിണറായിസത്തിന് വഴി മാറിയിരിക്കുകയാണ്. എങ്കിലും സന്ദര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുജനത്തെ എന്തെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തയ്യാറുകയാണ് പതിവ്.
https://www.facebook.com/Malayalivartha