ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് വി.മുരളീധരന്‍ എംഎല്‍എ. ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് അദ്ദേഹം പറഞ്ഞു . വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സര്‍വകലാശാല ചട്ടത്തിൽ പറയുന്നുണ്ടോ എന്ന് വിശദമാക്കണം. ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണം. മറ്റുള്ളവര്‍ ഇനി പങ്കെടുക്കാതിരിക്കാന്‍ വി.സിമാരെ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുരളീധരന്‍ ആരോപിച്ചു.
രാജ്യത്ത് നിരവധി വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസിന്‍റെ നൂറാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന് മറക്കരുത്. അദ്ദേഹത്തെ കാണുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുമോയെന്ന് മുരളീധരന്‍ ചോദിച്ചു.
ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രസ്താവനകള്‍. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. ജമാ അത്ത് അമീറിനെ അങ്ങോട്ടു പോയി കണ്ടയാളാണ് പ്രതിപക്ഷ നേതാവ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് പരിപാടികളില്‍ പങ്കടുക്കുന്നതിന് കോൺഗ്രസ് സർക്കാർ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2024ല്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്. ആര്‍എസ്എസിനെക്കുറിച്ച് ഇനിയും തെറ്റിദ്ധാരണ പരത്താമെന്നത് വ്യാമോഹം മാത്രമാണ്.
ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലതെന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ല വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, സുധീഷ് മേനോത്തു പറമ്പിൽ, ഒബിസി മോർച്ച് ജില്ലാ പ്രസിഡന്റ് പി എസ് കണ്ണൻ എന്നിവരും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























