സര്‍ക്കാര്‍ ഇപ്പോഴും വീണിടത്ത് കിടന്ന് ഉരുളുകയാണ്; കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റും; യു.ഡി.എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്; ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വീണ്ടും നിർണായക കാര്യങ്ങൾ തുറന്നടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇപ്പോഴും വീണിടത്ത് കിടന്ന് ഉരുളുകയാണ്. കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റും. യു.ഡി.എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാണ് അത് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്.
ബഫര്‍ സോണില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം 2019 -ല്‍ പിണറായി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദ്ദേശങ്ങള്‍ 2016-ല്‍ ഡല്‍ഹിയില്‍ നടന്ന വിദഗ്ധ സമിതി യോഗത്തില്‍ പരിഗണിച്ചെന്നും വിശദാംശങ്ങള്‍ സമയബന്ധിതമായി സംസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ 2018 ഓടെ കാലഹരണപ്പെട്ടെന്നും ഉത്തരവിലുണ്ട്. അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കടര് വിജ്ഞാപനം റദ്ദായത്. ഇതോടെ ബഫര്‍ സോണ്‍ കേരളത്തിനും ബാധകമായി. അതാണ് ഇപ്പോഴത്തെ പ്രശ്‌നവും.
ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ബഫര്‍ സോണ്‍ ആയി നിശ്ചയിക്കാമെന്നാണ് 2019-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് ജനങ്ങളെ സഹായിക്കുന്ന ഉത്തരവാണോ? ഈ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് വന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭംഗിയായി ചെയ്ത കാര്യങ്ങളെ ഇല്ലാതാക്കി ജനവാസ കേന്ദ്രങ്ങളെയും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്നു തീരുമാനിച്ച പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
യു.ഡി.എഫ് ഉപസമിതികള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ പാടില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയും തദ്ദേശ സ്ഥാപന പ്രതിനിധികളും ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2013-ലെ മന്ത്രിസഭാ യോഗം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha