പിണറായിയുടെ പച്ചകൊടി ഇ.പി.ജരാജന്‍ മന്ത്രി. കെ.കെ.ഷൈലജയ്ക്കായി കണ്ണൂര്‍ സഖാക്കള്‍.
സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജരാജനെ രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന. മന്ത്രിസഭയില്‍ രണ്ടാമനായി മാറ്റാനാണ് സിപിഎം കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാസങ്ങളായി മാറി നില്ക്കുന്ന ഇ.പി കഴിഞ്ഞ കുറച്ചു നാളുകളായി തിരുവന്തപുരത്ത് എത്തിയിരുന്നില്ല. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോളിറ്റ്ബ്യൂറോ പ്രവര്‍ത്തനവും കാരണം മണ്ഡലത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇ.പി.ജരാജനെ മന്ത്രി സഭയിലെടുക്കാന്‍ തീരുമാനിച്ചത്. എം.വി ഗോവിന്ദന്‍ തളിപറമ്പ് മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം രാജി വെച്ച്ച്ച് ഇ.പി.യെ അവിടെ നിറുത്തി മത്സരിപ്പിക്കാനാണ് തീരുമാനം. ഇടതു പക്ഷത്തിന് പൂര്‍ണ്ണ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തളിപറമ്പ്. എം.വി.ഗോവിന്ദന്റെ മന്ത്രി സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
എം.വി.ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തതു മുതല്‍ ഇ.പി.ജയരാജന്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്ക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന് ശേഷം പാര്‍ട്ടിയെ നയിക്കുന്നത് ഇ.പി ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസരം വന്നപ്പോള്‍ ഇ.പി.യെ തഴയുകയായിരുന്നു. അതില്‍ പ്രതിഷേധിച്ച് അദ്ദേഹം കണ്ണൂരിലേയ്ക്ക മടങ്ങി പോയി. പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനിന്നു. സജീവ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വരെ ഒരു ഘട്ടത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
കഴിഞ്ഞയാഴ്ചത്തെ പിണറായി വിജയന്റെ കണ്ണൂര്‍ സന്ദര്‍ശനം കാര്യങ്ങളുടെ കിടപ്പ് മാറ്റി മറിക്കുകയായിരുന്നു. പാര്‍ട്ടിയോട് ഉടക്കി മാറി നിന്ന ഇ.പി.യെ പിണറായി തിരികെ എ.കെ.ജി സെന്ററിലേയ്ക്ക് എത്തിച്ചു എന്നു വേണം കരുതാന്‍. എം.വി.ഗോവിന്ദനേക്കാള്‍ എന്തു കൊണ്ടും സെക്രട്ടറിയാകാന്‍ ഞാന്‍ തന്നെയാണ് യോഗ്യനെന്ന് ഊഹിക്കാവുന്ന തരത്തില്‍ അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയില്‍ അനുഭവ സമ്പത്തുള്ള നേതാക്കളുടെ അഭാവം പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിന് കഴിയാതെ വരുന്നു. മന്ത്രിമാര്‍ ഫയലുകളില്‍ തീര്‍പ്പ് കല്പിക്കാതെ എല്ലാ ഫയലുകളും മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത് കാരണം പല കാര്യങ്ങളിലും തീര്‍പ്പിന് കാലതാമസം ഉണ്ടാകുന്നതായും ആരോപണമുണ്ട്.
ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അധ്യായമായി മാറാനാണ് സാധ്യത. കഴിഞ്ഞ സംസ്ഥാന സമിതിയിലും വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും തിരിക്കിട്ട് തീരുമാനം വേണ്ടെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുകയായിരുന്നു. സജി ചെറിയാനെതിരെ ആറന്മുളയിലെ പാര്‍ട്ടി ഘടകങ്ങള്‍ സംസ്ഥാന സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്കിയതും അദ്ദേഹത്തിന് വിനയായി. മാന്നാര്‍ പഞ്ചായത്തില്‍ സിപിഎം നെ തോല്പിക്കാന്‍ ചുക്കാന്‍ പിടിച്ച വ്യക്തി സജി ചെറിയാന്റെ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയായത് ചൂണ്ടി കാട്ടിയാണ് പാര്‍ട്ടി ഘടകങ്ങള്‍ പരാതി നല്കിയിരിക്കുന്നത്. അതു കൊണ്ട് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാന മോഹം നടക്കാന്‍ സാധ്യതയില്ല.
സജി ചെറിയാന്റെ സ്ഥാനത്തേയ്ക്കാണ് ഇ.പി.യെ പരിഗണിക്കുന്നത്. ഇ.പി മന്ത്രി സഭയിലെത്തിയാല്‍ കെ.കെ.ഷൈലജയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. അല്ലെങ്കില്‍ കണ്ണൂര്‍ ലോബിയുടെ ഇടയിലെ എതിര്‍പ്പ് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കാനാണ് സാധ്യത. കെ.കെ.ഷൈലജയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ണൂര്‍ പാര്‍ട്ടി ഘടകങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷവും ആരോഗ്യ മന്ത്രിയെന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങളും പൊതുജന സമ്മതിയും കെ.കെ.ഷൈലജയുടെ മന്ത്രി സ്ഥാനത്തിനായി വാദിക്കുന്നവര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
കെ.കെ.ഷൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യ വകുപ്പ് തന്നെ നല്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ നിലവിലെ മന്ത്രി വീണ ജോര്‍ജ്ജിന് പകരം സ്പീക്കര്‍ സ്ഥാനം നല്കാനും ആലോചനയുണ്ട്. സ്പീക്കറായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത ഷംസീറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. കോടിയേരി ബാലകൃഷ്ണന്‍ മരിക്കുന്നതിന് മുന്‍പ് എന്‍.എം.ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് സാധിച്ചു കൊടുക്കാന്‍ ചിലപ്പോള്‍ പിണറായി വിജയന്‍ ശ്രമിക്കാനാണ് സാധ്യത. നിലവിലെ മന്ത്രമാരിലും മാറ്റം വരുത്തുമെന്നാണ് അറിയുന്നത്.
ഇ.പി.ജയരാജന്‍ മന്ത്രിസഭയിലേയ്‌ക്കെത്തിയാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എം.സ്വരാജിന്റെ പേരിനാണ് സാധ്യതയേറിയിട്ടുള്ളത്. അല്ലെങ്കില്‍ മുന്‍ കണ്‍വീനര്‍ എ.വിജയരാഘവന്‍, മുന്‍ മന്ത്രി എം.വിജയകുമാര്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. പിണറായി വിജയന്‍ നല്കുന്ന പേരിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. എല്‍ഡിഎഫ് കണ്‍വീനറെ നിശ്ചയിക്കുന്നതിന് മുന്‍പ് ഘടക കക്ഷികളുടെ അഭിപ്രായം കൂടി ആരായാനാണ് സാധ്യത.
1950 മെയ് 28ന് കണ്ണൂരിലാണ് ഇ.പി ജയരാജന്റെ ജനനം. സിപിഎമ്മിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ.പി ജയരാജന്‍ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇ.പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമ്മിറ്റി അംഗം വരെയായി.
ഡി.വൈ.എഫ്.ഐ ( ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ) യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജരുമായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജന്‍. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തില്‍ 2016 ഒക്ടോബര്‍ 14-ന്, ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറില്‍, വിജിലന്‍സ് ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനാക്കിയതോടെ ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1996 വരെയും 2011 മുതല്‍ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അദ്ദേഹം വളരെ നാളിയ പ്രകടിപ്പിച്ചിരുന്നു. എല്‍.ഡി.എഫ്. കണ്‍വീനര്‍ എന്നനിലയില്‍ ഇ.പി. ജയരാജന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന് സെക്രട്ടേറിയറ്റില്‍വന്ന പരാമര്‍ശം ഇ.പി.യെ ചൊടിപ്പിച്ചിരുന്നു. പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ ജയരാജന്‍ നിഷേധിക്കാതിരുന്നതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി.
ഗവര്‍ണര്‍ക്കെതിരായി തിരുവനന്തപുത്തെ എല്‍.ഡി.എഫ്. സമരത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തതാണ് ആദ്യമായി വിവാദമുണ്ടാക്കിയത്. അദ്ദേഹം ഈ സമയത്ത് കണ്ണൂരിലായിരുന്നെങ്കിലും പി.ബി. അംഗം എം.എ. ബേബി പങ്കെടുത്ത കണ്ണൂരിലെ പരിപാടിയിലും പങ്കെടുത്തില്ല.
നവംബര്‍ അഞ്ചുവരെ ആരോഗ്യകാരണങ്ങളാല്‍ ജയരാജന്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്കുകൂടി നീട്ടി പതുക്കെ സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം പിന്‍മാറി കൊണ്ടിരുന്ന സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനായി തിരിച്ചു വരവിനൊരുങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാത്തതില്‍ ജയരാജന് അതൃപ്തിയുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തേക്ക് സീനിയറായ തന്നെ അവഗണിച്ച് മന്ത്രിസ്ഥാനം രാജിവെപ്പിച്ച്
എം.വി.ഗോവിന്ദനെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടു വന്നതും അദ്ദേഹത്തിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചിരുന്നു.
ഇ.പി . ജയരാജന്‍ പുതുവര്‍ഷത്തില്‍ മന്ത്രസഭയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം വിഷയത്തിലും , ബഫര്‍ സോണ്‍ പ്രശ്‌നത്തിലും പിണറായി വിജയന്‍ ഒഴികെ മറ്റാരും പ്രശ്‌ന പരിഹാരത്തിന് മുന്‍കൈഎടുത്തിരുന്നില്ല. രണ്ട് വിഷയത്തിലും എല്‍ഡിഎഫ് കൂടുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്തിട്ടില്ല. പല വിഷയങ്ങളിലും സിപി ഐ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലും എല്‍ഡി എഫിന് റോളൊന്നുമില്ലാതെ പോയി. പിണറായിയോടൊപ്പം നില്ക്കാന്‍ കഴിയുന്ന നേതാവിന്റെ അഭാവം ഭരണ കാര്യങ്ങളില്‍ പ്രകടമായിരുന്നു. പാര്‍ട്ടിയുടെ പല ഘടകങ്ങളിലും അത് സജീവ ചര്‍ച്ചയായി മാറുകയും ചെയ്തിട്ടുണ്ട്.
സജി ചെറിയാനെ തിരിച്ചു കൊണ്ടു വരുന്നതിനേക്കാള്‍ ഇ.പി. ജയരാജനെ തന്നെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടു വരണമെന്ന കണ്ണൂര്‍ ലോബിയുടെ ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്. പുതുവര്‍ഷത്തില്‍ പുതുമയോടെയും കൂടുതല്‍ ഊര്‍ജ്ജസ്വലമായും സര്‍ക്കാരിനെ നയിക്കാനായി സിപിഎം തയ്യാറെടുത്തു കഴിഞ്ഞു. ജയരാജന് വ്യവസായ വകുപ്പ് തന്നെ നല്കി നിലനിര്‍ത്താനാണ് ആലോചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം നല്കാത്തതിന് അദ്ദേഹത്തോട് യാതൊരു കാരണവും പാര്‍ട്ടി പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപനത്തിന് തൊട്ടു മുന്‍പുവരെ സെക്രട്ടറിയാകുമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അണികളും കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ പെട്ടെന്ന് ഗോവിന്ദനെ കൊണ്ടു വന്നപ്പോള്‍ അദ്ദേഹത്തിന അത് വളരെ വലിയ പ്രയാസമാണ് നല്കിയത്.
പലപ്പോഴും അദ്ദേഹത്തിന്റെ നാക്ക് പിഴ പാര്‍ട്ടിയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന ചില കോണുകളില്‍ നിന്ന ആരോപണങ്ങളെല്ലാം ഇതോടെ അസ്തമിക്കുകയാണ്. പിണറായി മന്ത്രി സഭയില്‍ രണ്ടാമനായി ഒരിക്കല്‍ കൂടി എത്തുന്നതിലൂടെ സിപിഎംല്‍ തന്റെ അപ്രമാദിത്വം ഒന്നു കൂടി തെളിയിക്കുകയാണ് ഇ.പി.ജയരാജന്.
https://www.facebook.com/Malayalivartha