പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നു; സംസ്ഥാന സർക്കാർ വിഹിതം നൽകുന്നില്ല; കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ

സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. 7,600 കോടി കേന്ദ്രവിഹിതം നൽകിയിട്ടും കേരളം ഫണ്ട് അനുവദിച്ചില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അർബൻ പിഎംഎവൈ പദ്ധതി മുടങ്ങിയതും പിണറായി വിജയൻ സർക്കാർ കാരണമാണ്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന കേരളത്തിൽ മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്ക് ഏറെ ഗുണകരമായ പദ്ധതിയാണിത്. കേരളത്തിലെ വലിയ നഗരങ്ങളെ സ്മാർട്ട് സിറ്റിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും തിരുവനന്തപുരത്ത് ഉൾപ്പെടെ വെള്ളക്കെട്ട് പരിഹരിക്കാൻ സാധിച്ചിട്ടില്ല.
അമൃത് പദ്ധതിയിൽ കോടിക്കണക്കിന് രൂപയാണ് കോഴിക്കോട് നഗരത്തിന് ലഭിച്ചത്. പച്ചക്കറി- മത്സ്യ മാർക്കറ്റുകൾക്കെല്ലാം ഇതിൻറെ ഗുണം ലഭിച്ചു. കൊച്ചി കോർപ്പറേഷനിൽ മാലിന്യ നിർമാർജ്ജനത്തിന് കോടികളാണ് കേന്ദ്രം അനുവദിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിൻറെ അമിത രാഷ്ട്രീയ ഇടപെടൽ കാരണം കേന്ദ്രപദ്ധതികളുടെ പ്രയോജനം വേണ്ടത്ര ലഭിക്കുന്നില്ല.
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് കേരളിയർക്ക് ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഗുണം ചെയ്യേണ്ട പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഇത് മറികടക്കാനുള്ള ബദൽ രാഷ്ട്രീയമാണ് എൻഡിഎ മുന്നോട്ട് വെക്കുന്നത്. വികസിത കേരളം യാഥാർത്ഥ്യമാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha























