‘എന്റെ കുടുംബം, മക്കൾ...അവരെവിടെയാണ്’? അറബ് നാടിനെ കാക്കാൻ മാലാഖമാരിലൊരാളായ ഹസ്സ പറയുന്നു; 'ഈ ആഘാതം നീങ്ങി നല്ലൊരു നാൾ വരുന്നതും പ്രതിക്ഷിച്ച് ഞങ്ങൾ സഹനമവലംബിക്കുകയാണ്...'
ലോകത്തെ ഏതൊരു മഹാമാരി കീഴടക്കാൻ നോക്കിയാലും പ്രതീക്ഷയുടെ ഒരു തിരി നാളം നമ്മിൽ ഉണ്ടെങ്കിൽ അത് ആരോഗ്യമേഖലയിൽ ഒരു ജീവനും അണയാതിരിക്കാൻ കാവൽക്കാരെപ്പോലെ ഉറക്കമിളക്കുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ തന്നെയാകും എന്നതിൽ സംശയമില്ല. കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു രോഗിയുടെ അവസാന നിമിഷങ്ങൾക്ക് വരെ സാക്ഷിയാകേണ്ടി വരുന്ന നഴ്സുമാരുടെ ഒന്നിലധികം കണ്ണീർ കലർന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. അനുഭവങ്ങളുടെ കൂമ്പാരത്തിൽ നിന്നും അവർ മനുഷ്യരോട് അഭ്യർഥിച്ചു ‘നിങ്ങൾ ഒരിക്കലും പുറത്തിറങ്ങരുത്, വീട്ടിൽ കഴിയൂ’ എന്ന്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും പ്രകമ്പനമാകുന്ന അവരുടെ സങ്കട സ്വരത്തിനു ലോകത്തിന്റെ പ്രതികരണം എങ്ങനെ എന്നതിനു അനുസരിച്ചായിരിക്കും കൊറോണ വൈറസിന്റെ ഭാവി നിശ്ചയിക്കുക തന്നെ.
എന്നാൽ കൊറോണ സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്ന യുഎഇയിൽ ഇതാ ഹസ്സ അൽശഹിയും മനസ്സ് തുറക്കുന്നു. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലാണ് ജോലി ചെയ്തുപോരുന്നത്. അങ്ങനെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ മുന്നണിപ്പോരാളികളെന്ന് ഭരണാധികാരികൾ വിശേഷിപ്പിച്ച അനേകം ‘ജയ്ശുൽ അബ് യദി’ൽ ഒരാൾ (വെള്ളപ്പട്ടാളം)! ഹസ്സ തന്റെ മക്കളെ കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുകയാണ്. അവരുടെ കുട്ടികളെ കുടുംബങ്ങളെ ഏൽപ്പിച്ച് രോഗികൾക്കായി ആശുപത്രിയിൽ കഴിയുകയാണ്. എന്നാൽ ഓർക്കുക ഹസ്സ മാത്രമല്ല, അവർക്കൊപ്പം സ്വദേശികളും വിദേശികളുമായ ‘മാലാഖമാർ’ മനുഷ്യർക്ക് ജീവൽ കവചമൊരുക്കുകയാണ്.
ഒരു അറബ് ടിവി ചാനലിലൂടെ ഹസ്സ പറയുന്നത് ഇങ്ങനെയാണ്;
‘കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നു നിൽക്കുന്നതു മനസ്സിൽ അഗാധമായ വ്യഥയും വ്യസനവുമുണ്ടാക്കുകയാണ്. ദൈർഘ്യമേറിയ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കുട്ടികളെ കാണാതിരിക്കുക എന്നത് അസഹനീയം തന്നെയാണ്. അവരുടെ കൊഞ്ചൽ കേട്ടാണ് നമ്മൾ വീട്ടിൽ കയറുന്നത് തന്നെ. ഇപ്പോൾ അതില്ലാത്ത നാളുകളാണ് കഴിഞ്ഞുപോകുന്നത്.
അങ്ങനെ മനസ്സിൽ ഹസ്സ ചോദിക്കും: ‘എന്റെ കുടുംബം, മക്കൾ...അവരെവിടെയാണ്’? ഈ സാഹചര്യത്തിൽ അതെല്ലാം നിസ്സാരമാണ്. കാരണം, ഈ ആഘാതം നീങ്ങി നല്ലൊരു നാൾ വരുന്നതും പ്രതിക്ഷിച്ച് ഞങ്ങൾ സഹനമവലംബിക്കുകയാണ്. നമുക്കെല്ലാം സമാധാനം ലഭിക്കാനാണത് എന്നും ഓർക്കണം. ശാന്തതയും സ്വസ്ഥതയും സമൂഹത്തിനു ലഭിക്കുകതന്നെ വേണം. നമ്മുടെ പ്രിയ രാജ്യം എല്ലാം കൊണ്ടും ഉദാത്തം തന്നെയാണ്. ഒപ്പം നിങ്ങളോട് ഞാൻ പറയട്ടെ, നിങ്ങളുടെ സുഖത്തിനും സേവനത്തിനുമായി ഞങ്ങൾ ഇവിടുണ്ട്. എന്നാൽ ഓർക്കുക എന്റെ മക്കളെപ്പോലെ തന്നെയാണ് മറ്റു മനുഷ്യരുടെയും മക്കൾ .എല്ലാവരും സുരക്ഷിതരായിരിക്കാൻ ദൈവത്തോട് ഞാൻ പ്രാർഥിക്കുന്നു.'
എന്നാൽ ഹസ്സ തന്റെ സങ്കടം പുഞ്ചിരിയിലേക്ക് തിരിച്ചു വിട്ടാണ് ഹസ്സ വാചകങ്ങൾ തുന്നിച്ചർത്തത്. ലോകത്തുള്ള മുഴുവൻ ആതുരാലയങ്ങളിലും രാപ്പകൽ പിടഞ്ഞു കൊണ്ടിരിക്കുന്ന നഴ്സുമാരുടെ മനോവികാരമാണ് ഹസ്സയും നമുക്ക് മുന്നിൽ പങ്കുവച്ചത്.
https://www.facebook.com/Malayalivartha