കൊറോണ സ്ഥിരീകരിച്ച് ദുബായിൽ പ്രവാസിമലയാളി മരിച്ചു; യുഎഇയിൽ കൊറോണ സ്ഥിരീകരിക്കുന്നത് ഏറെയും ഇന്ത്യക്കാർക്ക്, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
കോറോണയെ പ്രതിരോധിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കർശന നിയന്ത്രണങ്ങളാണ് പുലർത്തുന്നത് എങ്കിലും പുറത്തേക്ക് വരുന്ന മരണ വാർത്തകൾ ഏറെ ആശങ്ക ഉയർത്തുകയാണ്. തൃശൂര്‍ സ്വദേശിയായ പ്രവാസി ദുബൈയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കൂടെയുള്ള ബന്ധുക്കൾക്കാണ് വിവരം ലഭിച്ചത്. തൃശൂർ മൂന്നുപീടിക തേപറമ്പിൽ പരീദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഒപ്പം മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇതിനിടെയാണ് കൊവിഡ് സ്ഥിരികരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദുബൈയിൽ കഴിയുന്ന ബന്ധുക്കളെ എല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അതെസമയം മക്കൾക്കൊപ്പം ദുബെെയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. തുടർന്ന് മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ക്കാര ചടങ്ങളുകൾ ഉൾപ്പടെയുള്ളവ ദുബെെയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിക്കുകയുണ്ടായി. ദുബെെയിലുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ആറായി. ഇന്നലെ മാത്രം 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടെ ആകെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതൽ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് കർശന നിയന്ത്രണങ്ങളാണ് യുഎഇ പുലർത്തിപ്പോരുന്നത്.ദുബായില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ഏറെ താമസിക്കുന്ന ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് .
അതേസമയം മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന മേഖലയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയ ദെയ്റ നായിഫ്. കൂടുതലും കാസർകോട്, കണ്ണൂർ, തൃശൂർ സ്വദേശികള്‍ വർഷങ്ങളായി ചെറുകിട ബിസിനസ് ചെയ്തുവരുകയാണ്. മൊബൈൽ ഫോൺ, ഫോൺ അനുബന്ധ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങിയവ മിതമായ വിലയ്ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒപ്പം ചൈനയിൽ നിന്ന് മൊത്തമായി കൊണ്ടുവരുന്ന ഉത്പന്നങ്ങളുടെ പ്രധാന ഉപയോക്താക്കൾ ആഫ്രിക്കൻ രാജ്യക്കാരായിരുന്നു.
എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ആഫ്രിക്കക്കാർ നേരിട്ട് ചൈനയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നതിനാൽ ഇവരിൽ പലരും ബിസിനസ് രംഗത്ത് പിടിച്ചു നിൽക്കാൻ പ്രവാസികൾ പാടുപെടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് ഇവരുടെ ഇടയിൽ കോവിഡ് –19 വ്യാപകമായത്. കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha