കുവൈറ്റിൽ പ്രവാസികൾ വസിക്കുന്ന ഇടങ്ങളിൽ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാവുന്ന തരത്തിലായിരിക്കും നിയന്ത്രണം, സ്ഥിരീകരിക്കുന്ന കണക്കുകൾ സ്വദേശികളേക്കാൾ കൂടുതൽ
ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം കൂടുതലും പ്രവാസികളിലാണ് സ്ഥിരീകരിക്കുന്നത്. അതിൽ ഏറ്റവും ആശങ്ക കൽപ്പിക്കുന്നത് കുവൈറ്റിൽ തന്നെയാണ്. ദിനംപ്രതി സ്ഥിരീകരിക്കുന്ന കണക്കുകൾ പ്രകാരം പകുതിയിൽ കൂടുതൽ പ്രവാസികൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതായത് ആകെയുള്ള കണക്കുകൾ പ്രകാരം 53% പ്രവാസികൾക്കാണ് കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചത്. ഏറെയും സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ് എന്ന് കണ്ടെത്തുകയുണ്ടായി. ഇത്തരം കണക്കുകൾ പ്രവാസികളിൽ തന്നെ ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ആയതിനാൽ തന്നെ കുവൈത്തില്‍ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തേക്ക് വരുന്നത്. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്കിടയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെപ്പറ്റി അധികൃതര്‍ ചര്‍ച്ച ചെയ്തത് തന്നെ. അതോടൊപ്പം തന്നെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ അിയന്തരമായി പരിഹാരം കാണേണ്ട നിരവധി വിഷയങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കര്‍ഫ്യൂ സമയം നീട്ടുന്നതിനെക്കുറിച്ചും വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യവും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫര്‍വാനിയ, ജലീബ്, മഹബുല്ല തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്നതിന് ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും. ഇവിടെ നിന്ന് പുറത്തേക്കും പുറത്തുനിന്നുള്ളവര്‍ക്ക് ഈ പ്രദേശങ്ങളിലേക്കുമുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടാകുന്നതായിരിക്കും. ഇതിനായി സുരക്ഷാ സേനയുടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും. എന്നാൽ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാവുന്ന തരത്തിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
അവസാനമായി വന്ന കണക്കുകൾ പ്രകാരം കുവൈത്തില്‍ 79 ഇന്ത്യക്കാരടക്കം 109 പേര്‍ക്ക് കൂടി പുതിയതായി കൊറോണ കണ്ടെത്തി. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 665 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 79 പേര്‍ക്ക് കൂടി ഇന്ന് കൊറോണ കണ്ടെത്തിയതോടെ രോഗബാധിതരായ ഇന്ത്യക്കാര്‍ 304 അയി ഉയർന്നിരിക്കുകയാണ്. രാജ്യത്ത് മൊത്തം 103 പേര്‍ രോഗമുക്തമായതായും 665 പേര്‍ ചികിത്സയിലും 20 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊറോണ രോഗം ഇന്ത്യക്കാരില്‍ കുതിച്ചുയരുന്നതിനാല്‍ നൂറു കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ ക്വാറന്റൈന് വിധേയമാക്കുന്നുണ്ട്. കബാദില്‍നിന്നു 350 ഏഷ്യന്‍ തൊഴിലാളികളെ കെ.ഓ.സി. ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. ഒപ്പം ഇവിടെ 7600 പേരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ മലയാളികള്‍ തിങ്ങി വസിക്കുന്ന ജലീബ് ശുയൂഖില്‍ താമസിക്കുന്ന നിരവധി പേരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയും രോഗം സംശയിക്കുന്ന ഏതാനും മലയാളികളുടെ സ്രവം പരിശോധനക്ക് വിധേയമാക്കി റിസള്‍ട്ടിനായി കാത്തിരിക്കുകയുമാണ്.
തുടർന്ന് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരെ ആശുപത്രികള്‍ക്ക് സമീപത്തു തന്നെ പാര്‍പ്പിക്കുന്നതിനായി സമീപത്തുള്ള സ്‌കൂളുകള്‍ ഒരുക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രാലയമാണ് സ്‌കൂളുകള്‍ താമസയോഗ്യമാക്കുന്നത് തന്നെ. ഇതോടെ കുടുംബത്തോടൊപ്പം കഴിയുന്ന നഴ്‌സുമാരെയും ഇവിടെ പാര്‍പ്പിക്കുന്നതായിരിക്കും. അങ്ങനെ കൊറോണ രോഗ ബാധ അതിവേഗം പടരുന്ന വിദേശ തൊഴിലാളികള്‍ തിങ്ങി വസിക്കുന്ന ഫര്‍വാനിയ, ജലീബ്, മഹ്ബൂല പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി ഫര്‍വാനിയ ജലീബ് പ്രദേശങ്ങളിലേക്കുള്ള കവാടങ്ങള്‍ അടക്കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കര്ശനമായി ഈ പ്രദേശങ്ങളിലെ സഞ്ചാരം നിയന്ത്രിക്കാനാണ് തീരുമാനം എന്നത്.
https://www.facebook.com/Malayalivartha