ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു
കോവിഡ് 19 എന്ന മഹാവ്യാധി കാരണം ഉറ്റവരെ പിരിഞ്ഞ് ഉള്ളം നീറിക്കഴിയുന്ന പ്രവാസികളെക്കുറിച്ച് യുവ അഭിഭാഷകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. രോഗം പകരാതിരിക്കാനുള്ള പ്രാഥമിക മുന്‍കരുതലായ സാമൂഹിക അകലം പാലിക്കാന്‍ പോലും കഴിയാതെ കഷ്ടപ്പെടുന്ന പ്രവാസികളെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
അഡ്വ. ശ്രീജിത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
'മരണത്തില്‍പോലും ജന്മനാട് അന്യമാക്കപ്പെടുന്നവരെക്കുറിച്ച് പറയാതെ പോക വയ്യ!' എന്ന തലക്കെട്ടിലാണ് കുറിപ്പ് തുടങ്ങുന്നത്. വിരലിലെണ്ണാവുന്ന ചിലരുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ പേരില്‍ പ്രവാസികളെയെല്ലാം സാമൂഹിക മനസ്സില്‍നിന്ന് എന്നെന്നേക്കുമായി അകലത്തില്‍ നിര്‍ത്തേണ്ടവരാണെന്ന സന്ദേശം നാട്ടില്‍ പരക്കുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
അഡ്വ. ശ്രീജിത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ചെറുത്ത് നില്‍പ്പുപോലും അസാധ്യമാക്കി ലോകശക്തികളെ ഉള്‍പ്പെടെ വേട്ടയാടുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ കൊച്ചു കേരളം സമാനതകളില്ലാത്ത കരുത്ത് കാണിക്കുമ്ബോഴും നാടിനും വീടിനും ബന്ധുത്ത്വങ്ങള്‍ക്കും വേണ്ടി കടല്‍കടന്ന നമ്മുടെ സഹജീവികളുടെ മരണവാര്‍ത്തകളും, ദുരിത ജീവിതവും തീരാ നോവാവുകയാണ്..
അന്യരാക്കപ്പെട്ട ലക്ഷക്കണക്കിന് മലയാളികളെകുറിച്ച്, വിദേശങ്ങളില്‍ ജീവിക്കുന്ന മറ്റു മനുഷ്യരെ കുറിച്ച് നിങ്ങളോര്‍ക്കാറുണ്ടോ? ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട നിങ്ങളുടെ വീട്ടുകാരനും നാട്ടുകാരനും കൂട്ടുകാരനും ആയ പ്രവാസികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
നാട്ടിലെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം ഗള്‍ഫിലെ മുറിയില്‍ ഒരുമിച്ച് താമസിച്ച, ജോലിചെയ്ത, യാത്ര ചെയ്ത പ്രവാസിയെകുറിച്ച് നിങ്ങള്‍ക്കറിയുമോ? അവരുടെ ഇപ്പോഴത്തെ ഭീതിയും ആധിയും ഹൃദയമിടിപ്പും നിങ്ങള്‍ കേട്ടിട്ടുണ്ടോ?
നാട്ടില്‍ മൂന്നു ബെഡ്‌റൂമും ഹാളും ഡൈനിങ്ങ് ഹാളും 2 അടുക്കളയും സിറ്റ് ഔട്ടും പോര്‍ച്ചും അകത്തും പുറത്തുമായി 5 ബാത്റൂമുകളും എസിയും പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കി നല്‍കാന്‍, ഗള്‍ഫിലെ 15 പേര്‍ക്കുള്ള ഒറ്റ ബാത്റൂമിന് മുന്നില്‍ ഊഴം കാത്തു നില്‍ക്കുന്ന പ്രവാസിയെ നിങ്ങളറിയുമോ? സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന് ലോകം ആകെ പറയുമ്ബോള്‍ ഒരേ റൂമില്‍ ഇപ്പോഴും ഒരുമിച്ച് കഴിയേണ്ടിവരുന്ന 10 ഉം 12 ഉം 15 ഉം പേര്‍ ഒരുമിച്ച് കഴിയുന്ന മൂന്നുനില കട്ടിലുകളുള്ള പ്രവാസിറൂമുകളായ "ആഡംബര" കൊട്ടാരങ്ങളെ കുറിച്ചറിയുമോ നിങ്ങള്‍ക്ക്?
എല്ലാക്കാലത്തും നാടിെന്റ സാമ്ബത്തിക നട്ടെല്ലായിരുന്ന വരുമാന സ്രോതസ്സായിരുന്ന പ്രവാസിയെ കുറിച്ച് ഒരിക്കലെങ്കിലും നിങ്ങളോര്‍ക്കാറുണ്ടോ? കോണ്‍ക്രീറ്റ് സൗധങ്ങളും മണിമാളികകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും ഒക്കെ നാട്ടിലേക്കു കൊണ്ടുവന്നു നാടിെന്റ മുഖച്ഛായ മാറ്റിയ പ്രവാസിയെ നിങ്ങളറിയുമോ?
ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തി എന്ന് കേള്‍ക്കുമ്ബോള്‍ വീടും വീട്ടുകാരും പ്രായമായ മാതാപിതാക്കളും മക്കളും ഒക്കെ നാട്ടിലാണ്, ഒരത്യാവശ്യം ഉണ്ടായാല്‍ ആപത്തുണ്ടായാല്‍ ഞാനിവിടെ ഒറ്റയ്ക്കാണല്ലോ എന്ന ആധിയില്‍, എനിക്ക് നാട്ടിലേയ്ക്ക് പോവാനാവില്ലലോ എന്ന് പരിതപിച്ച് തലയിണയിണയില്‍ മുഖം ചേര്‍ത്ത് വിങ്ങിക്കരയുന്ന പ്രവാസിയെ നിങ്ങള്‍ക്കറിയുമോ?
ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ഒരുപാട് അനുഭവിക്കുന്നു ഇന്ന് ആ പ്രവാസികള്‍ എന്നത് മറന്നുപോകരുത്. വിരലിലെണ്ണാവുന്ന ചില പ്രവാസികളുടെ ചെയ്തികളുടെയോ, അറിവില്ലായ്മയുടെയോ അല്ലെങ്കില്‍ മനഃപൂര്‍വ്വമുള്ള തെറ്റുകളുടെ പേരില്‍ പ്രവാസികളെയെല്ലാം ഒരു മീറ്റര്‍ അകലത്തില്‍ മാത്രമല്ല സാമൂഹിക മനസ്സില്‍ എന്നെന്നേക്കുമായി അകലത്തില്‍ നിര്‍ത്തേണ്ടവരാണെന്ന ഒരു സന്ദേശം നാട്ടിലാകെ പരക്കുന്നില്ലേ എന്നൊരു ആശങ്കയില്ലാതില്ല...
പ്രവാസികള്‍ കൊറോണ വൈറസ് വാഹകരല്ല. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അവരില്‍ ചിലര്‍ക്ക് അവര്‍പോലും അറിയാതെ ബോണസ്സായി കിട്ടിയതാണ് ഈ കൊറോണ വൈറസിനെ. പ്ലേഗും നിപയും വസൂരിയും ചിക്കന്‍ ഗുനിയയും പോലെയുള്ള രോഗങ്ങളൊക്കെ വന്നു പോയതുപോലെ നാളെ കൊറോണയും പോകും.
അപ്പോഴും പ്രവാസി ഉണ്ടാവും. നാടിെന്റ ഫണ്ടിങ് സ്രോതസായി, രാഷ്ട്രീയക്കാര്‍ക്ക് ആതിഥ്യം അരുളാനും നാട്ടിലെ അടുപ്പില്‍ തീ പുകയ്ക്കാനും സെന്റും അത്തറും മാത്രമല്ല ജീവനും നല്‍കി ജീവിതങ്ങള്‍ക്ക് സുഗന്ധം പരത്താനും പ്രവാസി ഇവിടെയുണ്ടാകും, ഉണ്ടാകണം എന്നത് മറക്കരുത്. ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്... അതിജീവിക്കും നമ്മളീ മഹാമാരിയെ....
https://www.facebook.com/Malayalivartha