പ്രവാസികൾക്ക് ആശ്വാസം; പ്രശ്നങ്ങള്‍ പരിഹരിക്കും; പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇയിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരളത്തോട്
പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇയിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ കേരള സര്‍ക്കാറിനെ അറിയിച്ചു. സ്കൂള്‍ ഫീസിന്റെ കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുകളുമായി യു.എ.ഇ. എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡര്‍ പവന് കപൂര്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ പാസ്പോര്ട്ടുകള് എംബസി പുതുക്കി നല്‍കുന്നുണ്ട്. മെയ് 31 വരെയോ വിമാന സര്‍വിസ് പുനരാരംഭിക്കുന്നതുവരെയോ വിസ കാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
കുവൈത്തിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്ത് അംബാസഡര്‍ കെ. ജീവസാഗര്‍ അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി നോര്‍ക്ക അയച്ച കത്തിനുള്ള മറുപടിയിലാണ് അംബാസഡര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.
യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെഎംസിസി കേരള ഹൈക്കോടതിയില്‍ ആവശ്യമുന്നയിച്ചു. ലേബര്‍ ക്യാമ്ബുകളില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടില്‍ എത്തിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസ് ശനിയാഴ്ച പരിഗണിക്കും. രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി ദുബായ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ളൈ ദുബായ് കമ്ബനികള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. സന്നദ്ധതയറിയിച്ച വിമാനകമ്ബനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്വാറന്റീന് ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha