നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കല്‍; പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടയടി
നാട്ടിലുള്ള സ്വന്തം മാതാപിതാക്കളെയോ, ഭാര്യയേയോ മക്കളെയോ ഇനി ഒരു നോക്കു കാണുവാൻ കഴിയുമോ എന്ന വേവലാതിയിലാണ് പ്രവാസി മലയാളികൾ.
കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. പോസിറ്റിവ് കേസുകൾ ഇന്ത്യക്കാർക്കിടയിൽ നന്നായി കൂടി വരുന്നുണ്ട് പ്രത്യേകിച്ചും മലയാളികൾക്കിടയിൽ. ലേബർ ക്യാമ്പുകളിലും കമ്പനി അക്കോമഡേഷനുകളിലും കൂട്ടമായി കഴിയുന്നവരിൽ രോഗം പിടിപെടുന്നുണ്ട്.തൊഴിൽ മേഖല നിശ്ചലമാണ്. പലർക്കും ശമ്പളം ലഭിക്കുന്നില്ല. ജീവിതച്ചെലവ്ക്ക് വരെ കയ്യിൽ പണമില്ലാത്തവരുണ്ട്.ഈ സാഹചര്യത്തിൽ പ്രവാസികളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കുന്നതിന്റെ പേരിൽ പ്രവാസി കൂട്ടായ്മകൾക്കിടയിൽ ഭിന്നത ഉടലെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. . യു.എ.ഇയിൽ നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ കെ.എം.സി.സിയാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ ഇത് ശരിയായ നീക്കമല്ലെന്നാണ് ഇടതു അനുഭാവികളും നോർക്ക അധികൃതരും വ്യക്തമാക്കുന്നത്.
യു.എ.ഇയിൽ നിന്ന് കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആയിരങ്ങളെ ഉടൻ കൊണ്ടു പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രജിസ്ട്രേഷൻ പ്രക്രിയക്ക് യു.എ.ഇ തലത്തിൽ തന്നെ കെ.എം.സി.സി മുൻകൈയെടുത്തത്. വാർഷിക അവധി ലഭിച്ചവർ, ഗർഭിണികൾ, വിസാ കാലാവധി പിന്നിട്ടവർ, മുതിർന്ന പൗരൻമാർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവരെയാണ് മുൻഗണനാക്രമത്തിൽ കെ.എം.സി.സി വിലയിരുത്തുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തതും. എന്നാൽ പൊടുന്നനെ രജിസ്ട്രേഷൻ പ്രക്രിയക്ക് ഇറങ്ങി തിരിച്ചത് ശരിയായില്ലെന്ന വാദമാണ് നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ നോർക്കയുടെ മാർഗരേഖ വരും വരെ കാത്തിരിക്കുകയായിരുന്നു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിലക്ക് സംഘടനകൾ രജിസ്ട്രേഷൻ നടത്തുകയും പിന്നീട് പട്ടിക ഒത്തുനോക്കി അർഹരായവർക്ക് മുൻഗണന നൽകിയാൽ മതിയെന്ന് കരുതുന്നവരും ഉണ്ട്. ഏതായാലും കടുത്ത പ്രതിസന്ധിയുടെ കാലത്ത് ഒരേ ലക്ഷ്യത്തിൽ കൂട്ടായി നീങ്ങുകയാണ് സംഘടനകൾ ചെയ്യേണ്ടതെന്നാണ് പ്രവാസലോകത്തിന്റെ നിർദേശം.
https://www.facebook.com/Malayalivartha