വിമാനക്കമ്പനികൾ ബുക്കിങ് നിര്‍ത്തണം, വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിസിഎ
നാട്ടിലേക്കുള്ള മടങ്ങി വരവും കാത്തിരിക്കുകയാണ് പ്രവാസികൾ. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം മാത്രമേ ഇനി അവർക്ക് രക്ഷയുള്ളൂ. അതുകൊണ്ടുതന്നെ നാട്ടിലെത്താൻ സാധ്യമായ എല്ലാ വഴികളും തേടുമ്പോഴും മുന്നിൽ പ്രതിബന്ധങ്ങൾ കൂടുകയാണ്. മെയ് നാലിനുള്ള ടിക്കറ്റ് ബുക്കിംഗ് എടുക്കുന്നത് നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) വിമാനക്കമ്പനികളോട് നിര്‍ദ്ദേശിചിരിക്കുകയാണ് ഇപ്പോൾ . ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ എപ്പോള്‍ ആരംഭിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഡിജിസിഎ അറിയിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഒരു കൂട്ടം മന്ത്രിമാര്‍ ട്രെയിനുകളും വിമാനങ്ങളും പുനരാരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയതിന് ശേഷമേ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാവൂ എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും സമാന പ്രസ്താവന നടത്തിയുരുന്നു.
വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യം വ്യക്തമാക്കി വിവിധ രാജ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. കേന്ദ്രം സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് എടുത്തത്. തുടര്‍ന്ന് പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കനത്ത പ്രതിസന്ധി നേരിടുകയാണ് വ്യോമയാന മേഖല. ഒട്ടേറെ വിമാന കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പല കമ്പനികളും ശമ്പളം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടിയത് മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാകും.
വിമാനം ഭാഗികമായി സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാന കമ്പനികള്‍ ബുക്കിങ് ആരംഭിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ചില വിമാന കമ്പനികള്‍ സീറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയാല്‍ ടിക്കറ്റ് റദ്ദാക്കുമെന്ന ഉപാധിയോടെയായിരുന്നു നടപടി. സൗജന്യ ബുക്കിങ് ആണ് ആരംഭിച്ചിരുന്നത്. ഏപ്രില്‍ 14ന് ശേഷം ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ഒഴികെയുള്ള ചില വിമാന കമ്പനികള്‍ വാര്‍ത്താ ഏജന്‍സികളോട് പറയുകയും ചെയ്തിരുന്നു.
അതേസമയം, വിമാന സര്‍വീസ് ആരംഭിക്കാത്തത് ഏറ്റവും തിരിച്ചടിയാകുന്നത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഒരു വിഭാഗം പ്രവാസികൾക്കാണ്. ഇവരെ നാട്ടിലെത്തിക്കണമെങ്കില്‍ വിമാന സര്‍വീസ് ആരംഭിക്കണം. അതിന് ശേഷമേ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha