മൃതദേഹത്തെപ്പോലും വെറെതുവിടുന്നില്ല; യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍; സങ്കട കടലിൽ ഒരു കുടുംബം

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ മൃതദേഹത്തെപ്പോലും വെറെതുവിടുന്നില്ല. റാസല്‍ഖൈമയില്‍ കഴിഞ്ഞദിവസം മരിച്ച കായംകുളം കീരിക്കാട് ഷാജി ഭവനില്‍ ഷാജി ലാലിന്റെ(46) മൃതദേഹം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എമിഗ്രേഷന്‍ വകുപ്പ് അനുവാദം നല്‍കാത്തതിനാല്‍ നാട്ടിലേക്ക് അയയ്ക്കാന്‍ കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ് കുടുംബം
യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചത്.
റാസല്‍ ഖൈമയില്‍ ഈ മാസം 20തിനാണ് കായംകുളം കീരിക്കാട് ഷാജി ഭവനില്‍ ഷാജിലാല്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഷാജി ലാലിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാല്‍ എമിഗ്രേന്‍ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൃതദേഹം കയറ്റി അയയ്ക്കാനാവാതെ ഇവര്‍ മടങ്ങുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നല്‍കിയ രേഖകള്‍ സഹിതമാണ് വിമാനത്താവളത്തിലെത്തിയതെന്ന് ഷാജിയുടെ ബന്ധുക്കള്‍ പറയുന്നു
.മൃതദേഹങ്ങള്‍ വിമാനത്താവളങ്ങള്‍ വഴി കൊണ്ടു പോകുന്നത് തടഞ്ഞു കൊണ്ട് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയാതായാണ് വിവരം. വാക്കാലുള്ള ഉത്തരവാണ് ഇപ്പോഴുള്ളതെന്നും ഉടന്‍ രേഖാമൂലമുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അറിയുന്നു. ഷാജി ലാലിന്റെ മൃതദേഹം എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി ഇന്നു രാവിലെ 11.30ന്റെ ഫ്‌ളൈ ദുബയ് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചതായിരുന്നു. അപ്പോഴാണ് കൊച്ചിയില്‍ മൃതദേഹം ഇറക്കാന്‍ അനുവദിക്കില്ലെന്ന് അവിടെ നിന്ന് അധികൃതര്‍ അറിയിച്ചത്. പെട്ടെന്ന് ഇങ്ങനെ തീരുമാനമെടുക്കാന്‍ എന്താണ് കാര്യമെന്ന് യാത്രാ നടപടികള്‍ കൈകാര്യം ചെയ്ത ഡനാട്ട അധികൃതരും ചോദിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവാണെന്നായിരുന്നു മറുപടി
മൃതദേഹങ്ങള്‍ വിമാനത്താവളങ്ങള്‍ വഴി കൊണ്ടുപോകുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തതാണ് തടസ്സമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയാല്‍ മാത്രമെ മൃതദേഹം വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഷാജിയുടെ ബന്ധുക്കള്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം.
ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് എല്ലാ രേഖകളും രാത്രി തന്നെ ശരിയാക്കി നല്‍കിയതായിരുന്നു. റാസല്‍ഖൈമയില്‍ 20ന് രാത്രിയിലാണ് ഷാജി മരിച്ചത്. മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് തുടക്കത്തില്‍ ചില തടസ്സങ്ങളുണ്ടായിരുന്നെങ്കിലും അവ നീക്കിയിരുന്നു. ഖത്തറില്‍ മരിച്ച മൂന്ന്‌പേരുടെ മൃതദേഹങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തില്‍ ഇന്നലെ കൊച്ചിയില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കേന്ദ്രം ഇതു സംബന്ധിച്ച് കര്‍ശന നിലപാട് കൈക്കൊള്ളുകയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വ്യക്തമാണ്. കൊറോണ പടര്‍ന്നുപിടിക്കുന്ന പല വിദേശരാജ്യങ്ങളിലും കഴിയുന്ന പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും ക്രൂരതയും മൃതദേഹങ്ങളോടും തുടരുകയാണോ എന്നാണ് ചോദ്യമുയരുന്നത്.
https://www.facebook.com/Malayalivartha