ഗള്‍ഫില്‍ കൊവിഡ് രൂക്ഷമാകുന്നു; മരിച്ചവരിലേറെയും പ്രവാസികള്‍..ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു...
ഗള്‍ഫില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മലയാളികൾക്കിടയിൽ കടുത്ത ആശങ്ക .. മരിച്ചവരിലും രോഗബാധിതരിലും പ്രവാസികളാണ് കൂടുതൽ . ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 31 മലയാളികളാണ്.. വ്യാഴാഴ്‍ച മാത്രം അഞ്ച് മലയാളികളാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി മരിച്ചത്. യുഎഇയില്‍ മൂന്ന് പേരും കുവൈറ്റില്‍ രണ്ടുപേരും മരിച്ചു
ഈ സാഹചര്യത്തിൽ പ്രവാസികളായ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ചർച്ചകൾ നടത്തി. സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീർ, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്‌റിന്‍ രാജാവ് എന്നിവരുമായാണ് മോദി ആശങ്ക പങ്കുവെച്ചത്
സ്വന്തം നാടുകളിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെയാണ് പ്രവാസികള്‍ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നത്..വയോധികരെയും രോഗികളെയും ഇനിയും നാട്ടില്‍ എത്തിക്കാന്‍ വൈകിയാല്‍ ഗള്‍ഫില്‍ മരണ നിരക്ക് ഉയരാന്‍ സാധ്യത ..ഗള്‍ഫ് രാജ്യങ്ങളിലാകെ 58052 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു .. 322 പേർ മരിച്ചു
സൗദി അറേബ്യയിലാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചത്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തതും സൗദിയില്‍ തന്നെയാണ്. സൗദിയിലെ രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എ.ഇയിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫിലെ വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 22753 ആയി. 162 പേരാണ് മരിച്ചത്. 19428 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 123 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത് എന്നും അറിയുന്നു .
യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോട ആകെ മരണസംഖ്യ 105 ആയി. പുതുതായി 552 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12481 ആയി. മരിച്ചവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ടായത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. വ്യാഴാഴ്‍ച 100 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2429 ആയി. പരിശോധനകള്‍ വ്യാപമാക്കിയിരിക്കുകയാണ്. വ്യാഴാഴ്‍ച മാത്രം 27000-ലേറെ പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അതോടൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പരിശോധനകള്‍ വ്യാപകമാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 284 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4024 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ ആകെ മരണം 26 ആയി. 150 പേരാണ് പുതുതായി രോഗമുക്തരായത്. 1539 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 2549 പേരാണ് ഇനി ചികിത്സയിലുള്ളത്. 66 പേരുടെ നില ഗുരുതരമാണ്.
റമദാന്‍ മാസമായപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ജാഗ്രത കുറച്ചിട്ടില്ല. ആരോഗ്യ വിഭാഗം പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് റസ്റ്റോറന്‍റുകളും കടകളും തുറക്കുന്നുണ്ട്. ശാരീരിക അകലം പാലിച്ചും മാസ്‍ക് ധരിച്ചുമാണ് ആളുകള്‍ എത്തുന്നത്. ദുബായ് മെട്രോയും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha