പൊതുമാപ്പും സഹായിച്ചില്ല; നാട്ടിലേക്കു മടങ്ങാനാവാതെ പ്രവാസികൾ ; ഇളവ് കാലം അവസാനിച്ചു
കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആറായിരത്തിലധികം ഇന്ത്യക്കാരാണ് വിവിധ ക്യാമ്പുകളിലായി നാട്ടിലേക്കുള്ള വിമാനം കാത്തു കഴിയുന്നത്. നാട്ടിൽ ലോക്ക് ഡൌൺ നീട്ടിയതോടെ ഇവരുടെ തിരിച്ചു പോക്ക് പ്രതീക്ഷകൾക്ക് ഇപ്പോൾ മങ്ങലേറ്റിരിക്കുകയാണ്. അതെ സമയം പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും നിരവധി പേരാണ് ഇപ്പോഴും പൊതുമാപ്പ് രജിസ്റ്റർ ചെയ്യാനായി ഫർവാനിയയിൽ എത്തിയത്..
താമസ നിയമലംഘകർക്കു പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച ഇളവ് കാലം ഇന്നലെ അവസാനിച്ചിരുന്നു. 28,000 പേർ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അല്ഖബസ് പത്രം റിപ്പോർട്ട് ചെയ്തത് .
ഇന്ത്യക്കാരിൽ 6300 പേരാണ് നാട്ടിലേക്കു മടങ്ങാനായി രജിസ്റ്റർ ചെയ്തത്. 35000 ലധികം ഇന്ത്യക്കാർഅനധികൃതമായി കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. എമർജൻസി പാസ്സ്‌പോർട്ട് ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടത്താനാകാതെ മടങ്ങേണ്ടി വന്നവരും നിരവധിയാണ്.
മെയ് മൂന്നിന് ശേഷം മടങ്ങാനാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു താമസരേഖകൾ ഇല്ലാത്ത പ്രവാസികൾ. എന്നാൽ നാട്ടിൽ ലോക്ക് ഡൌൺ വീണ്ടും നേടിയതോടെ തിരിച്ചു പോക്ക് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. അതിനിടെ പൊതുമാപ്പ് കാലാവധി കഴിഞ്ഞതറിയാതെ ഇന്ന് നൂറുകണക്കിന് ആളുകൾ ഫര്വാനിയയിൽ രജിസ്ട്രേഷൻ നടന്നിരുന്ന സ്ഥലത്ത് എത്തിയിരുന്നു.
മെയ് 5 മുതല്‍ കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് വിമാനങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ ഇന്ത്യയില്‍ എത്തിക്കന്നതിനാണ് ആലോജനനടന്നിരുന്നത്.. ഇതു സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി, വിദേശ കാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിവരികയായിരുന്നു.. കഴിഞ്ഞ ദിവസം വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ സ്വീകരിക്കാത്ത നിലപാടിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനം വെടിയണമെന്നും എം പി മാര്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നിയമം ലംഘനം നടത്തി അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സര്‍ക്കാര്‍ ചെലവില്‍ മടക്കി അയക്കാന്‍ തയ്യാറായിട്ടും അവരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha