കോവിഡിന് സ്റ്റെം സെല്‍ ചികിത്സ; നിര്‍ണായക നേട്ടവുമായി യുഎഇ; ഗവേഷകർക്ക് ഭരണാധികാരികളുടെ അഭിനന്ദനം
കോവിഡ് 19 ചികില്‍സയില്‍ സുപ്രധാന നേട്ടവുമായി യുഎഇ. സ്റ്റെം സെല്‍ ചികിത്സയാണ് അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. നിര്‍ണ്ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദിച്ചു.
കൊറോണ രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.
കൊറോണ പ്രതിരോധത്തിനെതിരെ ആഗോള തലത്തില്‍ തന്നെ ഉപകാരപ്രദമായ നേട്ടമുണ്ടാക്കിയതിന് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി.
സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി.
73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ പ്രതികരണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് ചികിത്സ ഫലമുണ്ടാക്കുമെന്ന് അനുമാനിക്കുന്നു.
ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
പരീക്ഷണം നടത്തുന്ന രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രസവസമയത്ത് പൊക്കിള്‍ കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന മൂലകോശങ്ങള്‍ സ്‌റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും അടിസ്ഥാനമാണ് മൂലകോശം അഥവാ വിത്ത്‌കോശം. അതിവേഗത്തില്‍ വിഭജിച്ച് രോഗം ബാധിച്ച ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവക്കാകും. രോഗം ബാധിച്ച അവയവങ്ങളെ ഈ മൂല കോശങ്ങളുടെ സഹായത്തില്‍ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമാനമായി കോവിഡ് 19 രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്ന് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിര്ന്നു .നേരത്തെ H7N9 പക്ഷിപ്പനിയുടെ കാലത്ത് വിത്തുകോശ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
അതിനിടെ കോവിഡ് വ്യാപനത്തിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിര്‍ മരുന്നിന് യുഎസ് അംഗീകാരം നല്‍കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
മരുന്നിന്റെ ക്ലിനിക്കല്‍ പരിശോധനകളില്‍ കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. ആദ്യമായാണ് ഏതെങ്കിലുമൊരു മരുന്ന് കോവിഡിനെതിരെ ഫല പ്രഥമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്നത്ഗെലിയാദ് സയന്‍സസ് കമ്ബനിയാണ് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ വികസിപ്പിച്ചത്. ഇത് ശരിക്കും പ്രതീക്ഷ നല്കുന്ന സാഹചര്യമാണെന്ന് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോടായി ട്രംപ് പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഗെലിയാദ് സിഇഒ ഡാനിയല്‍ ഓഡേയും ഉണ്ടായിരുന്നു. മരുന്നിന്റെ 1.5 ദശലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് കമ്ബനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha