കേന്ദ്രം ഇനിയും വൈകരുത് ; കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 44 മലയാളികൾ; ചങ്കു തകർന്ന് പ്രവാസികൾ
കൊറോണവൈറസിന്റെ താണ്ഡവം ഇതുവരെ അവസാനിച്ചിട്ടില്ല .5 മലയാളികളാണ് ഗള്‍ഫില്‍ ഇന്ന് കൊറോണ ബാധിച്ചു മരിച്ചത് . കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലില്‍ നിസാര്‍ (37), മലപ്പുറം തിരുര്‍ സ്വദേശി കൈനിക്കര അഷ്റഫ്, പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ (48), ചാവക്കാട് എടക്കഴിയൂര്‍ നാലാം കല്ല് കറുപ്പം വീട്ടില്‍ മുഹമ്മദ് ഹനീഫ (63), തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍ കുളത്തുവട്ടില്‍ ( 52) എന്നിവരാണ് മരിച്ചത്.
അജമാനില്‍ താമസിക്കുന്ന നിസാറിന് കൊറോണ ബാധിച്ചത് അസുഖ ബാധിതനായ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്. രണ്ടു ദിവസമായി അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം . അബുദാബിയിലെ സൂപ്പര്‍ മാര്‍ക്കറ്റുടമയാണ് മരിച്ച അഷ്റഫ്.
കോവിഡ് ബാധിച്ച് മരിച്ച റോഷനും അബുദാബിയിലായിരുന്നു. ഇയാളും ചികിത്സയിലായിരുന്നു. മരിച്ച ഹനീഫിന് പനി ബാധിച്ച് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
അന്‍പത്തിരണ്ടു വയസായിരുന്നു. ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് കമാലുദീന്‍ മരിച്ചത്. ഷാര്‍ജ കെ.എം.സി.സിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
യു എ ഇ യില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ 44 ആയി .സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം എഴുപത്തിനായിരത്തിലേക്ക് നീങ്ങുകയാണ് .ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടാകുന്നത്. വൈറസ് ബാധിതര്‍ക്കൊപ്പം താമസിക്കേണ്ടി വരുന്നു എന്നതാണ് ഗള്‍ഫിലെ മലയാളികളുടെ പ്രധാന പ്രശ്‌നം.അസുഖബാധിതരായാൽ ഐസൊലേഷനിലോ ക്വാറന്റൈനിലോ കഴിയാനുള്ള സംവിധാനമില്ല എന്നതുതന്നെയാണ് പ്രധാന കാരണം. സാമൂഹിക അകാലമോ ഒരു മീറ്റർ അകലമോ ഒന്നും ഇവിടെ പ്രായോഗികമല്ല.
ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് രക്ഷാ മാര്‍ഗങ്ങള്‍ ഇല്ല. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് ഒട്ടുമിക്ക പ്രവാസികളും . യു എ ഇ എംബസിയില്‍ മാത്രം പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ് . കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസ് പ്രഖ്യാപിക്കാന്‍ വൈകിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha