കെ.എം ബഷീർ കേസ്: അഡ്വ. സന്തോഷ് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നടപടി...

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. കേസ് നടത്തുന്നതിനായി അഡ്വക്കറ്റ് സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിൽ ആഭ്യന്തര വകുപ്പ് ഉടൻ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയതിന് പിന്നാലെയാണ് ഇപ്പോൾ നിയമന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം കോടതിയിൽ വിചാരണ നേരിടുന്ന കേസിൽ, ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരാകുന്നത്. 2019 ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് വെച്ച് അമിതവേഗതയിലെത്തിയ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് കെ.എം ബഷീർ മരിച്ച സംഭവത്തിൽ വഫ ഫിറോസിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ദൃക്സാക്ഷികളുടെ ഇടപെടലിലൂടെ ശ്രീറാം വെങ്കിട്ടരാമനാണ് യഥാർത്ഥ പ്രതിയെന്ന് തെളിഞ്ഞ കേസിൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തോടെ വിചാരണ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























