രാക്ഷസ വൈറസ് പിടി മുറുക്കിയപ്പോൾ ഒറ്റപ്പെട്ടവരെ അന്നമൂട്ടിയ മലയാളി കുടുംബത്തിനും കോവിഡ്

അബുദാബിയിൽ കോവിഡ് രോഗത്താൽ ഒറ്റപ്പെട്ടുപോയ രോഗികളെ അന്നമൂട്ടിയ മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് വൈറസ് ബാധ. ഒറ്റപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചേരുന്ന കുന്ദംകുളം വടുതല വട്ടംപാടം തേങ്ങാട്ടയിൽ മുസ്തഫയും രണ്ടുമക്കളുമാണ് രോഗബാധിതരായത്. എന്നാൽ രോഗക്കിടക്കയിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനാവാത്തത്തിന്റെ വിഷമത്തിലാണ് ഇവർ . കോവിഡിനെ കെട്ടുകെട്ടിക്കാൻ മരുന്നിനെക്കാൾ വലുതാണ് ആത്മവിശ്വാസമെന്നും പരസ്പരം ആശ്രയമാകണമെന്നും മുസ്തഫ പറയുന്നു.
എയർഫോഴ്സ് ഉദ്യോഗസ്ഥനായ മുസ്തഫയും കുടുംബവും അബുദാബിയിലെ 2 ക്യാംപുകളിലായി 40ലേറെ പേർക്കാണ് ദിവസേന ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുസ്തഫയ്ക്ക് ചെറിയ പനി തുടങ്ങി. പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആയതോടെ മിലിറ്ററി ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളെകൂടി പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 2 ആൺമക്കൾക്കു കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽതന്നെ ക്വാറന്റീനിൽ കഴിയുകയാണ്. അൽജാബർ, ചൈന എന്നീ ക്യാംപുകളിലാണു ഇവർ ഭക്ഷണമെത്തിച്ചിരുന്നത്.
മൂത്ത മകൻ സുഫ, ഭാര്യ ഫസീല, ഇവരുടെ മക്കളായ ഷിസ, ഷയാൽ, രണ്ടാമത്തെ മകൻ സുഹൈൽ, ഭാര്യ റഷീന എന്നിവരെല്ലാം ചേർന്നായിരുന്നു പാചകവും പായ്ക്കിങും. ജോലി കഴിഞ്ഞെത്തുന്ന മുസ്തഫയ്ക്കാണ് വിതരണ ചുമതല. ചൈന ക്യാംപിൽ പ്രവേശനമില്ലാത്തതിനാൽ കവാടത്തിലെത്തിച്ചു വിളിച്ചു പറയുമ്പോൾ അവർ വന്നെടുത്തുകൊണ്ടുപോകും. അൽജാബർ ക്യാംപിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നേരിട്ട് എത്തിച്ചു വിതരണം ചെയ്യും. കോവിഡ് തുടങ്ങിയതു മുതൽ ദിവസേന 500ലേറെ പേർക്ക് ഭക്ഷണം എത്തിക്കുന്ന ഇശൽ അബുദാബിയുടെ അംഗമായ മുസ്തഫ ഈ 2 ക്യാംപുകൾ ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ മുസ്തഫക്കും കുടുംബത്തിനും കോവിഡ് ബാധിച്ചതിനാൽ ഇശൽ അബുദാബിയുെട നേതൃത്വത്തിൽ രോഗികൾക്ക് ഭക്ഷണം എത്തിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha

























