സോനയ്ക്കു ഇത് പുനർജൻമം ;കുവൈത്തിൽ നിന്നു നാട്ടിലെത്തി ചികിത്സ തുടങ്ങി

കണ്ണൂർ മെഡിക്കൽ കോളജിലെ ബെഡിൽ കിടന്ന് തൃശൂരുകാരി സോന സകല ദൈവങ്ങൾക്കും നന്ദി പറയുകയാണ് ഇപ്പോൾ . അതോടൊപ്പം പലവാതിലുകളും മുട്ടിയിട്ടും പരിഹാരമാകാതിരുന്ന സാഹചര്യത്തിൽ സഹായ ഹസ്തവുമായി എത്തിയ കുവൈത്തിലെ കണ്ണൂർ ജില്ലാ എക്സ്പാറ്റ്സ് അസോസിയേഷനും.
മൂന്ന് മാസത്തെ സന്ദർശക വീസയിൽ കുവൈത്തിൽ എത്തിയതായിരുന്നു കുന്നംകുളത്തുകാരി സോനാ ജോസ്. മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് അറിയുന്നത് സോനയുടേത് മോളാർ പ്രഗ്നൻസി ആണെന്ന്. മേയ് 12നാണ് ഇത് സ്ഥിരീകരിച്ചത്.അതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.. എന്നാൽ സാഹചര്യത്തിൽ കുവൈത്തിൽ ഒരു ശസ്ത്രക്രിയ നടത്താവുന്ന സാഹചര്യമായിരുന്നില്ല
ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ഭർത്താവിന്റെ സാമ്പത്തിക സാഹചര്യങ്ങളും പ്രതികൂലമായി. എത്രയും പെട്ടെന്ന് നാട്ടിലെത്തി ചികിത്സ നേടുക എന്നത് മാത്രമായിരുന്നുആ കുടുംബത്തിന് മുന്നിലെ ഏക പ്രതിവിധി. പലരുമായി ബന്ധപ്പെട്ടുവെങ്കിലും വിമാന യാത്ര തരപ്പെടുത്തുക എന്നത് പ്രതിബന്ധമായി. കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ പ്രസിഡൻറ് ഷെറിൻ മാത്യു, എക്സിക്യുട്ടീവ് അംഗം ജെയ്സൺ എന്നിവരുമായി ബന്ധപ്പെട്ടതോടെ അവർ സഹായിച്ചു . അതോടെ കാര്യങ്ങൾ എളുപ്പമായി. ചൊവ്വാഴ്ച കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര സാധ്യമായി. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും തൃശൂരിലേക്കു പോകാൻ സാധിച്ചില്ല.. അധികൃതർ ഉടൻതന്നെ സോനയെ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു . അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം. എന്തായാലും കുവൈത്തിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താനും ചികിത്സ ആരംഭിക്കാനും സാധ്യമായതിന്റെ സന്തോഷത്തിലാണ് സോന.
https://www.facebook.com/Malayalivartha

























