കാത്തിരുന്ന കണ്‍മണിയുടെ ഭാഗ്യം ! അവസാന നിമിഷംഒഴിഞ്ഞു മാറിയ ദുരന്തം ; ഏഴു മാസംഗര്‍ഭിണിയായ ജസ്‍ലീനയ്ക്കിത് രണ്ടാം ജന്മം
കരിപ്പൂർ വിമാനാപകടത്തിൽപെട്ട വിമാനത്തിലെ 184യാത്രക്കാരില്‍ ഒരാളാവേണ്ടിയിരുന്ന കൊടുവള്ളിക്കാരി ജസ്‍ലീനക്കും ഭര്‍ത്താവിനും ഇത് രണ്ടാം ജന്മം. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു ഏഴു മാസം ഗര്‍ഭിണിയായ ജസ്‍ലീനയും ഭര്‍ത്താവും. എന്നാല്‍ അവസാന നിമിഷമാണ് ഇവര്‍ യാത്ര മാറ്റിവച്ചത്.
ഏഴുമാസം ഗര്‍ഭിണിയായതിനാല്‍ യാത്രചെയ്യാന്‍ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതാണ് ഇരുവരും യാത്ര മാറ്റി വെക്കാന്‍ കാരണം. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന കണ്‍മണിയുടെ ഭാഗ്യം കൊണ്ടാകാം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്ന വിശ്വാസത്തിലാണ് ഈ ദമ്പതികള്‍. ഇത് രണ്ടാം ജന്മമെന്ന് ജസ്‍ലീന പറയുന്നു . തലനാരിഴക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണിവര്‍.
അവസാന നിമിഷം യാത്രമാറ്റിവച്ചതിനാല്‍ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളേയും വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അപകടം നടന്നയുടന്‍ ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. നാളെ വൈകിട്ട് നാട്ടിലെത്തുമെന്ന മറുപടി നല്‍കി ദൈവത്തിനു നന്ദി പറയുകയാണ് ജസ്‍ലീനയും ഭര്‍ത്താവും.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് വന്ന എഐ 1334 ബോയിങ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. ഇന്നലെ വൈകീട്ട് 7 മണി കഴിഞ്ഞായിരുന്നു ദുരന്തം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യാ അധികൃതരും കരിപ്പൂരില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂരില്‍ എത്തി അപകട സ്ഥലം സന്ദർശിച്ചു. കരിപ്പൂര്‍ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായ ധനം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha