സാഹിറയുടെ സ്വപ്‌നങ്ങള്‍ നിലച്ചു ! ഇളയ കുഞ്ഞിനൊപ്പം യാത്രയായി; പ്രവാസലോകത്ത് നൊമ്പരമായി രണ്ടു പിഞ്ചോമനകൾ
കരിപ്പൂർ വിമാനാപകടം പ്രവാസികളെ സംബന്ധിച്ച് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത ദിനമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പിറന്നമണ്ണിലേക്ക് തിരികെ എത്തുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ അപകട വിവരം വലിയ ആഖാതമാണ് ഏവർക്കും നൽകുന്നത്.
മുക്കത്തിന് തീരാകണ്ണീരായിമാറുകയാണ് വിമാനപകടത്തില്‍ മരിച്ച സാഹിറയുടെയും കുഞ്ഞിന്റെയും അകാലവിയോഗം. 10 മാസം മുന്‍പാണു നാട്ടില്‍നിന്നു സാഹിറ ബാനുവും മക്കളും അവസാനമായി ദുബൈയിലെത്തുന്നത്. എന്നാല്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലി നേടണമെന്ന ആഗ്രഹത്തോടെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അത് അവസാന യാത്രയാകുമെന്ന് സാഹിറ അറിഞ്ഞില്ല.
ആകാശത്തോളം ഉയര്‍ന്ന സാഹിറയുടെ സ്വപ്‌നങ്ങള്‍ മണ്ണിലെത്തും മുമ്ബേ നിലച്ച് പോയി. മൂന്ന് മക്കളും ഉമ്മയും ഒന്നിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ട് മക്കള്‍ കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. 10 മാസം പ്രായമുള്ള ഇളയകുട്ടി സാഹിറയോടൊപ്പം യാത്രയായി.,
പ്രവാസികൾക്കിടയിൽ മറ്റൊരു ദുഖമാണ് പിലാശേരി സ്വദേശി ഷറഫുദീൻ. ഒരു ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്താന്‍എല്ലാവരും പ്രാര്‍ഥിക്കണമെന്നായിരുന്നു സമൂഹമാധ്യമത്തിൽ പിലാശേരി സ്വദേശി ഷറഫുദ്ദീന്റെ അവസാന പോസ്റ്റ്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചിരുന്നു. പക്ഷേ അത് അന്ത്യയാത്രയായി. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട കുഞ്ഞുമോനായിരുന്നു ഷറഫു. നാടണയാന്‍ പോകുന്നതിന്റെ സന്തോഷം സമൂഹമാധ്യമത്തിലെ ഫോട്ടോയിലും പ്രകടമായിരുന്നു. ഷറഫുവിന്റെ മരണം പിലാശേരിക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് വന്ന എഐ 1334 ബോയിങ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. ഇന്നലെ വൈകീട്ട് 7 മണി കഴിഞ്ഞായിരുന്നു ദുരന്തം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യാ അധികൃതരും കരിപ്പൂരില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂരില്‍ എത്തി അപകട സ്ഥലം സന്ദർശിച്ചു. കരിപ്പൂര്‍ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായ ധനം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha