'ഒരുപാട് സ്വപ്നങ്ങളോടെയും, പ്രതീക്ഷകളോടെയും മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന പ്രവാസികൾ ഇവിടെ തന്നെ ജീവനൊടുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ ഏറുകയാണ്....' പ്രവാസികളുടെ ആത്മഹത്യകളിൽ മനംനൊന്ത് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി
പ്രവാസികളിൽ ആത്മഹത്യകൾ വർധിക്കുകയാണ്. കൊറോണ വ്യാപനം ഉരുവാക്കിയ ദുരിതം മാത്രമല്ല സാമ്പത്തിക നഷ്ടവും പ്രവാസികളെ ആകെ ബാധിച്ചിരിക്കുകയാണ്. എന്നത് തന്നെയാണ് ഇത്തരം ആത്മഹത്യകളിലൂടെ വ്യക്തമാകുന്നത്. ഇതിനെതിരെ ശക്തമായി അപലപിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ഇന്നലെയും ഏഴ് പേരുടെ മൃതദേഹങ്ങളാണ് കയറ്റി അയച്ചത്.6 ഇൻഡ്യക്കാരും,മറ്റൊന്ന് ഫിലിപ്പിയൻസും ആയിരുന്നു.അതിലൊന്ന് ആത്മഹത്യയായിരുന്നു.തലശ്ശേരി സ്വദേശി 41 വയസ്സുളള ഷാജിയാണ് സ്വന്തം മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.15 വർഷമായി ദുബായിൽ സ്വന്തമായി ബിസ്സിനസ്സ് ചെയ്യുകയായിരുന്ന ഷാജിക്ക് രണ്ടും നാലും വയസ്സുളള പെൺമക്കളാണ് ഉളളത്.കുടുംബം നാട്ടിലായിരുന്നു. ബിസ്സിനസ്സിലുണ്ടായ പരാജയമാണ് ഷാജിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകമെന്ന് കരുതുന്നു.
രണ്ട് പിഞ്ചു മക്കളുടെ മുഖം നോക്കിയാൽ എങ്ങനെ തോന്നി,ആത്മഹത്യ ചെയ്യാൻ. ബിസ്സിനസ്സിൽ പരാജയവും,വിജയവും പതിവുളള കാര്യമാണ്.അതിന് ആത്മഹത്യ ചെയ്താൽ പരിഹാരമാകുമോ,ഒരുപാട് പോസ്റ്റുകളിൽ ആത്മഹത്യ ചെയ്യുന്നതിന് എതിരെ ഞാൻ എഴുതിയിട്ടുണ്ടായിരുന്നു. വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ദെെവം നൽകിയ ജീവൻ അത് തിരിച്ചെടുക്കാൻ ദെെവത്തിന് മാത്രം അവകാശപ്പെട്ടതാണ്.ആത്മഹത്യ ചെയ്യുന്നതോടെ നിങ്ങൾ അനാഥമാക്കുന്നത് നിങ്ങളുടെ ഉറ്റവരെയാണ്.അത് മാത്രം നിങ്ങൾ ചിന്തിക്കുക..ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നമ്മുക്ക് വേണ്ടി കാത്തിരിക്കുന്ന കുടുംബത്തിൻെറ മുഖം ഒന്ന് ഓർക്കൂക.
കഴിഞ്ഞ കാലങ്ങളിൽ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണ്. സാക്ഷരതയിലും സംസ്കാരത്തിലും നമ്മൾ ഒന്നാമതാണ്.അതുപോലെ ബുദ്ധി ശൂന്യതയിലും, വിവരമില്ലായ്മയിലും നമ്മൾ ഒന്നാമതാണ്.എന്ത് വിരോധാഭാസമാണിത്. എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.ഒരുപാട് സ്വപ്നങ്ങളോടെയും, പ്രതീക്ഷകളോടെയും മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന പ്രവാസികൾ ഇവിടെ തന്നെ ജീവനൊടുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ ഏറുകയാണ്. വിദ്യാർഥികളിൽ തുടങ്ങി നാൽപ്പതും അൻപതും വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നവരിൽ പോലും ആത്മഹത്യാപ്രവണത വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ്.
ഇതിന് ഒരു പരിധിവരെ പരിഹാരം കുടുംബങ്ങളുടെ പിന്തുണയാണ്. നാടും വീടും വിട്ട് ഗൾഫ് രാജ്യങ്ങളിലെത്തുന്ന പ്രവാസികളിൽ പലരും സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നവരാണ്. ഇവിടത്തെ സങ്കടങ്ങളെക്കുറിച്ചു ബന്ധുക്കളോട് പങ്കുവയ്ക്കുന്നത് അഭിമാനകുറവായി കരുതുന്നവരും ഏറെയുണ്ട്. ഇതറിയാതെ സ്വന്തം കുടുംബങ്ങളിൽ നിന്നും പോലും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നത് അവർക്ക് വേണ്ടി ജീവിക്കുന്ന പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ മടുത്ത് പോകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. അതിനാൽ തന്നെ നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാനസികമായ പിന്തുണ എല്ലാ പ്രവാസികൾക്കും ഏറെ ആവശ്യമുള്ളതും വിലപ്പെട്ടതുമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ഒട്ടനവധി പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ട് ഒറ്റയ്ക്കു ജീവിക്കുന്ന പ്രവാസികൾക്ക് ഒരുപരിധി വരെ വലിയൊരു ആശ്വാസമാകും.അവരെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാൻ കഴിയും.
ഓർക്കുക ഒരാൾ ജീവിച്ചിരുന്നാലെ സമ്പത്തുണ്ടാക്കാൻ കഴിയു.അതുപോലെ ഒരാളുടെ ജീവനെക്കാൾ വലുതല്ല,സമ്പത്തും.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha