തിരുവോണനാളിൽ ആ സംഭവം പ്രവാസലോകത്തെയും നടുക്കി; ക്രൂരകൊലപാതകമെന്നറിയാതെ പ്രവാസലോകത്ത് മാതാപിതാക്കൾ, മിഥിലാജിന് അന്ത്യചുംബനം നല്കാൻ പിടയുന്ന നെഞ്ചകം! ഒമാനിൽ നിന്ന് വിമാന സർവീസുകൾ ഇല്ലാതെ വലഞ്ഞ് നാട്ടിലെത്താൻ പാടുപെട്ട് അവർ

കേരളത്തെ തിരുവോണ നാളിൽ നടുക്കിയ വാർത്തയാണ് വെഞ്ഞാറമൂട്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റുമരിച്ച സംഭവം .ഞായറാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക്ക് മുഹമ്മദ്, മിഥിലാജ്, ഷഹീന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷഹീന്‍ പരുക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു.എന്നാൽ മരിച്ച മിഥിലാജിന്റെ മാതാപിതാക്കൾക്ക് സ്വന്തം മകനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്ത അവസ്ഥയിൽ ആണ്.
മകനെ അവസാനമായി കാണാൻ കഴിയാത്തതിന്റെ വേദനയിൽ മനസ് തകർന്ന് ഇരിക്കുകയാണ് ആ വൃദ്ധമാതാപിതാക്കൾ. വെഞ്ഞാറമൂട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരിലൊരാളായ മിഥിലാജിന്റെ മാതാപിതാക്കളായ അബ്ദുൽ ബഷീറും മാതാവ് ലൈല ബീവിയും ഇപ്പോൾ ഒമാനിലെ സൂറിലാണ് ഉള്ളത്. സൂറിലുള്ള മകൾ താജുന്നീസക്കും കുടുംബത്തിനുമൊപ്പം നിൽക്കാൻ എത്തിയതാണ് ഇരുവരും. കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിമാന സർവീസ് നിർത്തിവെച്ചതോടെയാണ് ഇരുവരുടെയും മടക്കയാത്ര നീണ്ടത്. ഇനി സെപ്റ്റംബർ രണ്ടാം തീയതി മാത്രമാണ് കേരളത്തിലേക്ക് വിമാനമുള്ളൂവെന്നതിനാൽ മടങ്ങാൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയാണ്.അതിനിടയിലാണ് മിഥിലാജിന്റെ ദാരുണമായ മരണം .അവസാനമായി സ്വന്തം മകനെ ഒരു നോക്ക് കാണാൻ കഴിയാതെ വേദനയിൽ പിടയുകായാണ് അവർ .മിഥിലാജ് വെട്ടേറ്റ് മരിച്ചതാണെന്ന വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. ബൈക്ക് അപകടത്തിൽ മരണപ്പെട്ടതാണെന്നാണ് പറഞ്ഞിരിക്കുന്നത്.
മരണപ്പെട്ട മിഥിലാജ് നാലഞ്ചുവർഷത്തോളം സൂറിൽ പ്രവാസിയായിരുന്നു. സഹോദരീ ഭർത്താവായ നിസാറുദ്ദീന്റെ സ്പെയർപാർട്സ് കടയിലും ഫുഡ് സ്റ്റഫ് കടയിലുമാണ് ജോലി ചെയ്തിരുന്നത്. ഉഷ്മളമായ പെരുമാറ്റമായിരുന്നു മിഥിലാജിന്റെ സൂറിലെ പരിചയക്കാർ പറയുന്നു. കുറഞ്ഞകാലത്തെ പ്രവാസജീവിതത്തിൽ ജീവിതത്തിന്റെ നാനാ തുറയിലുള്ളവരടങ്ങിയ വലിയ സുഹൃദ്വലയം ഇദ്ദേഹത്തിനുണ്ടായിരുന്നു.
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വളരെയേറെ വില മതിക്കുന്ന മിഥിലാജ് തന്റെ ആരോഗ്യം മറന്ന് മറ്റുള്ളവരെ സഹായിക്കാനും ആശ്വാസമാകാനും പരിശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നെന്ന് പിതാവ് അബ്ദുൽ ബഷീർ കണ്ണീരോടെ പറയുന്നു. കുടുംബത്തിലെ മറ്റംഗങ്ങളും മിഥിലാജിന്റെ മരണവിവരമറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ്.കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി സമീപിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.കേസില്‍ പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഞായറാഴ്ച രാത്രി മൂവരും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്. രാത്രി 11.10ഓടെയാണ് ആക്രമണമുണ്ടാവുന്നത്. 10.45ഓടു കൂടി തന്നെ അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.
https://www.facebook.com/Malayalivartha
























