പ്രതിസന്ധികളെ തരണം ചെയ്ത ധീരൻ; പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യം, പ്രതിസന്ധികളെ എതിര്‍ത്ത് തോല്പിക്കാന്‍ നേതൃത്വം നല്‍കിയ ശക്തനായ നേതാവ്, പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അനുശോചനം അറിയിച്ച് ഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിവിധ ഘട്ടങ്ങളില്‍ നേരിട്ട നിരവധി പ്രതിസന്ധികളെ എതിര്‍ത്ത് തോല്പിക്കാന്‍ നേതൃത്വം നല്‍കിയ ശക്തനായ നേതാവ് ആയിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി എന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേതാവ് എന്ന നിലയില്‍ ആയിരിക്കില്ല വരുന്ന തലമുറ അദ്ദേഹത്തെ വിലയിരുത്തുന്നത്, മറിച്ചു രാഷ്ട്രതന്ത്രഞ്ജന്‍ എന്ന നിലയില്‍ ആയിരിക്കും അദ്ദേഹത്തെ വിലയിരുത്തുക. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അന്‍പത് വര്‍ഷത്തില്‍ അധികം പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.
ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്, ധനകാര്യ വകുപ്പ്, പ്രതിരോധ വകുപ്പ്, വാണിജ്യ വകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രി എന്ന നിലയില്‍ അഭിമാനകാര്യമായ പ്രവര്‍ത്തനം കാഴ്ചവച്ച നേതാവ് ആയിരുന്നു. കോണ്‍ഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന 1991ലെ നരസിംഹറാവു മന്ത്രി സഭയും, 2004മുതല്‍ 2014 വരെ ഉള്ള മന്‍മോഹന്‍ സിംഗ് മന്ത്രി സഭയും പല പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് പോയത് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ഉള്ള കഴിവിന്റെ തെളിവാണ്. അഗാധമായ പണ്ഡിത്യത്തിന് ഉടമയായ അദ്ദേഹം എല്ലാ കക്ഷികളെയും വിശ്വാസത്തില്‍ എടുക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു എന്ന് ഒഐസിസി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ ഐ വൈ സി സി ബഹ്‌റൈന്‍ അനുശോചനം രേഖപ്പടുത്തി.
അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വവും മികച്ച ഭരണാധികാരിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന് തീരാ നഷ്ടമാണ് എന്ന് അനുശോചന സന്ദേശത്തില്‍ ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, ആക്ടിംഗ് സെക്രട്ടറി സന്തോഷ് സാനി, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും അഞ്ച് പതിറ്റാണ്ടോളം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും പ്രഥമ പൗരന്‍ സ്ഥാനത്തെത്തുകയും ചെയ്ത പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു പ്രണബ് മുഖര്‍ജിയെന്നും രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മികച്ച നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട വ്യക്തിയായ അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അനുശോചനകുറിപ്പില്‍ അറിയിച്ചു.
രാഷ്ട്രപതി, ധനകാര്യ മന്ത്രി, വാണിജ്യ മന്ത്രി, വിദേശ കാര്യമന്ത്രി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ അനുശോചനം രേഖപെടുത്തി. നയതന്ത്ര മേഖലയില്‍ മികവ് കാട്ടിയിരുന്ന ഒരു വിദേശ കാര്യ മന്ത്രി ആയിരുന്നു അദ്ദേഹമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അലിഅക്ബര്‍, ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചുമുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ ജനതാ കള്‍ച്ചറല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.
ഭരണചാതുര്യവും ,പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായപ്പെട്ടു. ക്ഷമയോടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യുവാനും, ജനാധിപത്യ ബോധ്യത്തില്‍ നട്ടെല്ലു വളക്കാത്ത, മതേതര മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിച്ച ഒരു നേതാവു കൂടിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും മുന്‍ ധനകാര്യമന്ത്രിയും, ആധുനിക ഇന്‍ഡ്യയുടെ പുരോഗതിയില്‍ നിര്‍ണ്ണായക വ്യക്തിത്വവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മുഖര്‍ജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്‍ഡ്യയുടെ ബൗദ്ധിക രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പില്‍ അറിയിച്ചു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സോസൈറ്റി അനുശോചിച്ചു. ഭാരത രത്‌ന ജേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ നിര്യാണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാനഷ്ടമാണെന്ന് സിറോ മലബാര്‍ സോസൈറ്റി പ്രസിഡണ്ട് ചാള്‍സ് ആലുക്ക പറഞ്ഞു. സൂമിലൂടെ അടിയന്തരമായി ചേര്‍ന്ന സീറോ മലബാര്‍ സൊസൈറ്റി ഭാരവാഹികളുടെ യോഗത്തില്‍ സൊസൈറ്റി സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും ട്രഷറര്‍ സജി മാത്യു നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha
























