സൈക്കോളജിസ്റ്റ് മോഹം പൊലിഞ്ഞു! അപൂർവ രോഗത്തിന്റെ പിടിയിൽ നിന്നും സാന്ദ്ര യാത്രയായി

അപൂർവ രോഗം ബാധിച്ച് തകരാറിലായ വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെ വേദനകളുടെ ലോകത്തുനിന്നും സാന്ദ്ര എന്ന മിടുക്കി യാത്രയായി. അടൂർ കരുവാറ്റ ആൻസ് വില്ലയിൽ ജയ്സൺ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളായ സാന്ദ്ര ആൻ ജയ്സൺ(18) തിങ്കളാഴ്ച വൈകിട്ട് 5ന് ആണ് മരിച്ചത്. 2014ൽ ഷാർജയിൽ നിന്ന് അവധിക്കായി അടൂരിലെ വീട്ടിലെത്തിയപ്പോഴാണ് സാന്ദ്രക്ക് പ്രത്യേക ഇനം പ്രാണിയുടെ കടിയേറ്റ്. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു.
പരിശോധനയിൽ ഹെനോക് സ്കോളിൻ പർപ്യൂറ എന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തി. ലക്ഷം പേരിൽ ഒരാൾക്കു മാത്രം പിടിപെടുന്ന അപൂർവ രോഗം ചികിത്സ നടത്തി ഭേദമായതോടെ ഷാർജയിലേക്ക് മടങ്ങി. എന്നാൽ ദിവസങ്ങൾക്കകം രോഗം വീണ്ടും കൂടുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തു. ചികിത്സ തുടരുകയും രോഗം കുറയുകയും ചെയ്തതിനാൽ പഠനം തുടർന്നു.
2019ലാണ് ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. അവിടെയുള്ള ആശുപത്രിയിൽ നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ പിടിച്ചു നിർത്തിയത്. രോഗക്കിടക്കയിൽ ഷാർജയിലെ അധ്യാപകരുടെയും കൂട്ടുകാരികളുടെയും സഹായത്താൽ പഠിച്ച് സാന്ദ്ര സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 76% മാർക്ക് നേടുകയും ചെയ്തു. സൈക്കോളജിസ്റ്റാകാനുള്ള മോഹം ബാക്കിയാക്കിയാണ് സാന്ദ്ര യാത്രയായത്.
ഈ മാസം അവസാനത്തോടെ വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു. വൃക്കമാറ്റിവയ്ക്കലിനായി രണ്ടു മാസം മുൻപാണ് കുടുംബം അടൂരിലെ വീട്ടിലെത്തിയത്. ഇതിനിടെ വൃക്ക ദാതാക്കളെ കണ്ടെത്തുകയും ചെയ്തു. എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. എല്ലാവരെയും വേദനയിലാഴ്ത്തി കഴിഞ്ഞദിവസം ഹൃദ്രോഗവും ബാധിച്ച് മരണമടയുകയായിരുന്നു.
https://www.facebook.com/Malayalivartha
























