ആശ്വാസത്തിന്റെ നാളുകൾ പിന്നിട്ട് യുഎഇയിൽ ഏറ്റവും കൂടിയ രോഗികൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1007 പേർക്ക്, പരിശോധന ശക്തമാക്കി അധികൃതർ, നിയന്ത്രണം തുടരുന്നു
കോവിഡ് 19 വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗികൾ യുഎഇയിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 78,849 ആയി ഉയരുകയുണ്ടായി. 521 പേർക്ക് കൂടി രോഗം ഭേദമായതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 68,983 ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ആരോഗ്യ സ്ഥിതിയിൽ ആശങ്കവേണ്ടെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
എന്നാൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം ഇതാദ്യമാണ് യുഎഇയിൽ രോഗികളുടെ എണ്ണം ഒരുദിവസം ആയിരം കടക്കുന്നത് തന്നെ. ഒാഗസ്റ്റ് 10ന് ശേഷം അഞ്ച് മടങ്ങ് രോഗികൾ വർധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി വ്യക്തമാക്കി. ഇതിൽ 88% പേർക്കും രോഗം ബാധിച്ചത് പാർട്ടികൾ, അനുശോചന പരിപാടികൾ തുടങ്ങിയ കൂട്ടായ്മകളിൽ നിന്നും ക്വാറന്റീൻ പ്രോട്ടോകോൾ ലംഘിച്ചതു മൂലവുമാണെന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha