'സൗപർണിക'! ലോകത്തിന്റെ നെറുകയിൽ അഭിമാനമായി പ്രവാസി മലയാളി പെണ്‍കുട്ടി
പ്രവാസി മലയാളികളുടെ അഭിമാനമാവുകയാണ് സൗപര്‍ണിക എന്ന കൊച്ചു മിടുക്കി. ലോകമെങ്ങുമുള്ള സംഗീത പ്രേമികൾ ആവേശത്തോടെ എതിരേറ്റ ഐ ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റ് അഥവ ബിജിടി ഷോയിൽ പത്തുവയസുകാരി മലയാളി പെൺകുട്ടി സൗപർണിക വിധികര്‍ത്താക്കളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യത്തെ മലയാളിയും സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൽസരാർഥിയുമാണ്, സൗ എന്ന് സംഗീതപ്രേമികൾ വിളിപ്പേരിട്ട സൗപര്‍ണിക നായര്‍.
എ.ആര്‍.റഹ്മാനെയും മോഹന്‍ലാലിനെയും ഈ കൊച്ചുമിടുക്കി അതിശയിപ്പിച്ചിരുന്നു. ഇന്നലെ നടന്ന സെമി ഫൈനല്‍സില്‍ വിധികര്‍ത്താക്കളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് പത്തു വയസ്സുകാരിയായ സൗപര്‍ണിക. പത്ത് പേരാണ് ഷോയുടെ ഫൈനല്‍സില്‍ എത്തുക. 5 പേരെ വിധികര്‍ത്താക്കള്‍ നേരിട്ട് ഫൈനലിലേക്ക് തെരഞ്ഞെടുത്തു. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള 5 പേര്‍ക്കുള്ള പ്രവേശനം.
ലക്ഷക്കണക്കിന് ആരാധകരുള്ള ബിജിടി ഷോയിലൂടെ മില്യൺ കണക്കിന് ആളുകളാണ് ഇതിനകം സൗവിന്റെ പാട്ടുകൾ കേട്ടുകഴിഞ്ഞത്. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനു നായരുടെയും കൊട്ടാരക്കര വെളിനെല്ലൂർ സ്വദേശി രഞ്ജിതയുടെയും മകളാണ് പത്താംവയസിൽ ലോകമറിയുന്ന പാട്ടുകാരിയായി വളർന്ന സൗപർണികാ നായർ.
ഒരാളെ നേരിട്ട് ജഡ്ജിമാർ തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത്തെയാളെ പ്രേക്ഷകർ വോട്ടിംങ്ങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. രാത്രി എട്ടുമുതൽ പത്തുവരെ നടക്കുന്ന മൽസരത്തിനുശേഷം വോട്ടിംങ് ആരംഭിക്കും. തിങ്കളാഴ്ച രാവിലെ പത്തുവരെയാണ് വോട്ടിംങ്ങിനുള്ള സമയം. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമാണ് വോട്ടുചെയ്യാന്‍ അവകാശം. ബിജിടി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയാണ് വോട്ട് ചെയ്യേണ്ടത്. ഓരോ ഡിവൈസില്‍നിന്നും അഞ്ചുവീതം വോട്ടുകള്‍ ഫ്രീയായി ചെയ്യാം.
അടുത്തമാസം പത്തിനാണ് ഫൈനല്‍. എട്ടുപേർ വീതം പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സെമിഫൈനൽ മൽസരങ്ങളിൽനിന്നും ജയിച്ചുവരുന്ന പത്തുപേരാകും ഫൈനലിൽ ഏറ്റുമുട്ടുക. ബ്രിട്ടനിലെ മലയാളി സമൂഹങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുട ദേശീയ സമിതി സൗപർണികയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് രംഗത്തുണ്ട്. ഈ ഷോയിലൂടെ പ്രവാസി മലയാളികളുടെ അഭിമാനമാവുകയാണ് സൗപര്‍ണിക.
https://www.facebook.com/Malayalivartha