'നൂറുകൂട്ടം പണിക്കിടയില്‍ ചായയും കുടിച്ചിരിക്കാന്‍ എനിക്ക് സമയമില്ലാ അലിക്കാ എന്ന് പറഞ്ഞാല്‍, വണ്ടിയില്‍ വച്ച് കഴിച്ചോളൂ അതിനല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞു നിര്‍ബന്ധിക്കും...' വേദന നിറയുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി
ഓരോ മരണവും ഓരോ പാഠമാകുന്ന പ്രവാസലോകം നൽകുന്ന വേദനകൾ മായുന്നില്ല. നമ്മുടെ പ്രിയ്യപ്പെട്ടവരുടെ മരണം അത്രമേൽ വേദന നൽകുമെന്ന് നമ്മെ ഓര്മപ്പെടുത്തുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ചിലരുടെ മരണങ്ങള്‍ നമ്മുടെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയില്ല എന്ന കുറിപ്പോടുകൂടെ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം;
ചിലരുടെ മരണങ്ങള്‍ നമ്മുടെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയില്ല.
-----------------------------------------------------------------------------------------------
മൃതദേഹങ്ങളുടെ തുടര്‍നടപടികള്‍ക്ക് ആവശ്യമായ രേഖകള്‍ ശരിപ്പെടുത്താന്‍ അധികം പോകുന്ന സ്ഥലമാണ് ഷാര്‍ജയിലെ നോബിള്‍ ടൈപ്പിംഗ്. ഈ ടൈപ്പിംഗ് സെന്റര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു മുന്‍ വശത്ത് പ്രവര്ത്തിക്കുന്നതായത് കാരണം ആര്‍ക്ക് പറഞ്ഞു കൊടുത്താലും ഇവിടെ എത്തിപ്പെടാനും എളുപ്പമായിരുന്നു. ഇത് മൂലം മിക്ക ദിവസങ്ങളിലും ഞാന്‍ അവിടെ കയറി ഇറങ്ങാറുണ്ട്. ഈ സ്ഥാപനത്തിന്‍റെ ഉടമകളില്‍ ഒരാളായ തൃശൂര്‍ മാള കാവനാട് സ്വദേശി അലിക്ക ഞാന്‍ എപ്പോള്‍ അവിടെ എത്തിയാലും അടുത്ത കഫ്തീരിയയില്‍ പോയി ഒരു ചായയും പൊറോട്ടയും വാങ്ങി വരും. ഇത് കഴിക്കൂ എന്ന് പറഞ്ഞു എനിക്ക് കൊണ്ട് വന്നു തരും.
നൂറുകൂട്ടം പണിക്കിടയില്‍ ചായയും കുടിച്ചിരിക്കാന്‍ എനിക്ക് സമയമില്ലാ അലിക്കാ എന്ന് പറഞ്ഞാല്‍, വണ്ടിയില്‍ വച്ച് കഴിച്ചോളൂ അതിനല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞു നിര്‍ബന്ധിക്കും. പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിലും ഒരു ജേഷ്ഠ സഹോദരന്റെ ഈ സ്നേഹപ്രകടനം പല സമയമില്ലായ്മകളിലും എന്റെ വിശപ്പിനെ ഊട്ടിയിട്ടുണ്ട്. അസോസിയേഷന് മുന്നില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ നീണ്ട വരിയില്‍ കാത്ത്കെട്ടി കിടക്കുമ്പോള്‍ ഇതിനൊരു പരിഹാരം കാണണം എന്ന് പലപ്പോഴായി ഓര്‍മ്മിപ്പിച്ചിട്ടുണ്ട് അലിക്ക. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്നില്‍ ആവലാതികളുമായി എത്തുന്ന പലര്‍ക്കും അത്താണിയുമായിരുന്നു അലിക്ക.
ഇന്ന് പുലര്‍ച്ച ഒരുമണിക്ക് ഒരു മരണ വിവരവുമായി ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നു. നേരം വെളുത്ത് ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടപ്പോള്‍ ഞാനൊന്ന് തരിച്ചുപോയി. വെള്ള പുതച്ച് കിടക്കുന്ന എന്റെ സ്വന്തം അലിക്ക. വിശ്വസിക്കാന്‍ ഏറെ സമയമെടുത്ത്,.മനസ്സിനെ വിശ്വസിപ്പിക്കാനും. ദൈവം അലിക്കാക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി ദുബായ് - കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ അലിക്കയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
https://www.facebook.com/Malayalivartha